ന്യൂഡൽഹി: രാമക്ഷേത്ര ശിലാസ്ഥാപനം ഐതിഹാസിക നിമിഷമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.ക്ഷേത്രത്തിനായി നടത്തിയ പോരാട്ടം സ്വാതന്ത്ര്യ സമരത്തിനു തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ പുതുചരിത്രം കുറിച്ച് അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ വെള്ളിശില സ്ഥാപിച്ചു പ്രസംഗിക്കുകയായിരുന്നു മോദി.
ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് ക്ഷേത്രമെന്നു മോദി പറഞ്ഞു. രാഷ്ട്ര ത്തെ ഒന്നിപ്പിക്കാനുള്ള ഉദ്യമമാണിത്. സന്പന്നമായ ഇന്ത്യൻ സംസ്കാരത്തെ ഈ ക്ഷേത്രം പ്രതിഫലിപ്പിക്കും. ശ്രീരാമ ജയഘോഷങ്ങൾ ലോകമെന്പാടും പ്രതിധ്വനിക്കുകയാണ്. ജനഹൃദയങ്ങൾ പ്രകാശപൂരിതമാണ്. രാജ്യത്തിനാകെ വൈകാരിക നിമിഷമാണിത്. ദീർഘകാലത്തെ കാത്തിരിപ്പിനാണു വിരാമമായത്. നമ്മുടെ പാരന്പര്യത്തിന്റെ ആധുനിക മാതൃകയാകും രാമക്ഷേത്രം.
മനുഷ്യവർഗത്തെ മുഴുവൻ അനന്തകാലത്തേക്ക് ഈ ക്ഷേത്രം പ്രചോദിപ്പിക്കുമെന്നാണ് താൻ വിശ്വസിക്കുന്നത്. രാമന്റെ പാതയിൽ നിന്നു വ്യതിചലിച്ചപ്പോഴെല്ലാം നാശത്തിന്റെ വാതിലുകൾ തുറന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാനവരാശി രാമനെ വിശ്വസിച്ചപ്പോഴെല്ലാം പുരോഗതിയുണ്ടായി. എല്ലാവരുടെയും വികാരങ്ങൾ നാം മാനിക്കണം. എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തോടും പിന്തുണയോടും കൂടി എല്ലാവർക്കും വികസനം ഉറപ്പിക്കണം.
വർഷങ്ങളോളം ഒരു ടെന്റിൽ കഴിഞ്ഞിരുന്ന രാം ലല്ലയ്ക്ക് (ഉണ്ണിയായ ശ്രീരാമൻ) സ്വന്തമായി വലിയൊരു ക്ഷേത്രം നിർമിക്കുകയാണ്. നൂറ്റാണ്ടുകളായി തുടർന്നു പോന്ന തകർക്കുക, വീണ്ടും നിർമിക്കുകയെന്ന ആവർത്തനത്തിൽ നിന്നു മുക്തമാവുകയാണ്. ശിലാസ്ഥാപനത്തിനു തന്നെ തെരഞ്ഞെടുത്ത രാമജന്മഭൂമി തീർഥ ട്രസ്റ്റിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. 29 വർഷത്തിനു ശേഷം ആദ്യമായി അയോധ്യയിൽ എത്തിയ നരേന്ദ്ര മോദി പറഞ്ഞു.
1991ലാണ് അവസാനമായി മോദി അയോധ്യയിലെത്തിയത്. രാമക്ഷേത്ര നിർമാണം ആരംഭിക്കാതെ ഇനി നഗരത്തിലേക്കു തിരിച്ചുവരില്ലെന്നു പ്രഖ്യാപിച്ചാണു മോദി അന്നു പോയത്. ബാബറി മസ്ജിദ് തകർത്ത 1992 ഡിസംബർ ആറിന് എൽ.കെ. അഡ്വാനിയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കളെത്തിയപ്പോഴും മോദി അയോധ്യയിലെത്തിയിരുന്നില്ല.
രാമക്ഷേത്രത്തിനായുള്ള അഡ്വാനിയുടെ 1991ലെ രഥയാത്രയിൽ മോദിയും പങ്കാളിയായിരുന്നു. എന്നാൽ അഡ്വാനി, മുരളി മനോഹർ ജോഷി അടക്കമുള്ള പ്രമുഖർ ടെലിവിഷനിലൂടെയാണ് ഇന്നലെ ഉച്ചയ്ക്കു നടന്ന ചടങ്ങു വീക്ഷിച്ചത്.
ജോർജ് കള്ളിവയലിൽ
അയോധ്യയിൽ രാമക്ഷേത്രത്തിനു വെള്ളിശില സ്ഥാപിച്ചു
01:09 AM Aug 06, 2020 | Deepika.com