ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തിന് മുന്നോടിയായി നടന്ന ഭൂമിപൂജ പുതിയ തുടക്കമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാ ഗവത്. ദശാബ്ദങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ വലിയ സംതൃപ്തി നൽകുന്നതാണ് ഈ ചടങ്ങെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഭൂമിപൂജ ചടങ്ങിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു ആർഎസ്എസ് മേധാവി.
30 വർഷത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ സഫലതയാണിത്. നമ്മൾ ഒരു പ്രതിജ്ഞയെടുത്തിരുന്നു. അന്നത്തെ ആർഎസ്എസ് മേധാവിയായിരുന്ന ബാലാസാഹേബ് ദിയോറാസ് പറഞ്ഞിരുന്നു 20-30 വർഷം പോരാടിയാലേ രാമക്ഷേത്രം എന്നത് യാഥാർഥ്യമാകൂ എന്ന്.
ഇന്നിപ്പോൾ ആ പോരാട്ടത്തിന്റെ 30-ാം വാർഷികത്തിൽ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജ നടത്തിയിരിക്കുന്നു. രാജ്യത്ത് മൊത്തം ഇന്ന് ആഹ്ലാദം അലയടിക്കുകയാണ്.
നിരവധി ആളുകൾ ഈ സ്വപ്നം യാഥാർഥ്യമാക്കാൻ വേണ്ടി ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അവരിൽ പലർക്കും ഇന്നീ ചടങ്ങിൽ എത്തിച്ചേരാനായില്ല. അഡ്വാനി വീട്ടിൽ ഇരുന്നാണ് ഇതു വീക്ഷിക്കുന്നത്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് മറ്റു പലരെയും ചടങ്ങിലേക്ക് ക്ഷണിക്കാനായില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
പുതിയ തുടക്കമെന്നു മോഹൻ ഭാഗവത്
01:09 AM Aug 06, 2020 | Deepika.com