ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സംരക്ഷണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി. വാർധക്യ പെൻഷൻ മുടക്കരുതെന്നും അവശ്യവസ്തുക്കളും സേവനങ്ങളും ഉറപ്പാക്കണമെന്നും മുതിർന്ന പൗരന്മാർ ഏതെങ്കിലും ആവശ്യം ഉന്നയിക്കുകയാണെങ്കിൽ അതിനു സർക്കാരുകൾ മുൻഗണന നൽകണമെന്നും ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ അശ്വിനി കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
മുതിർന്ന പൗരന്മാർ താമസിക്കുന്ന വൃദ്ധസദനങ്ങളിൽ മാസ്കുകൾ, പിപിഇ കിറ്റുകൾ, സാനിറ്റൈസറുകൾ എന്നിവ ഉറപ്പാക്കണം. ഇത്തരം സ്ഥാപനങ്ങൾ കൃത്യമായി അണുവിമുക്തമാക്കണം. ആവശ്യമായ മരുന്നും അവശ്യ സാധനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. വാർധക്യ കാല പെൻഷൻ മുടങ്ങാതെ ലഭ്യമാക്കാൻ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപടിയെടുക്കണം. മുതിർന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നിർദേശങ്ങൾ നൽകിയത്.
മുതിർന്ന പൗരന്മാർ എന്തെങ്കിലും സഹായം ചോദിച്ചാൽ സമയബന്ധിതമായി തന്നെ സംസ്ഥാന സർക്കാർ ഇടപെടുകയും അവശ്യ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ചികിത്സ ആവശ്യമായവർക്ക് അതു ലഭ്യമാക്കണമെന്നും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിനു മുതിർന്ന പൗരന്മാർക്ക് മുൻഗണന നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഒറ്റയ്ക്കുള്ള മുതിർന്ന പൗരന്മാരുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി
12:26 AM Aug 05, 2020 | Deepika.com