ന്യൂഡൽഹി: അയോധ്യയിൽ വൻ സുരക്ഷയുടെയും വന്പിച്ച സന്നാഹങ്ങളുടെയും അകന്പടിയോടെ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമി പൂജ ഇന്നു നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ അഞ്ച് പേർക്ക് മാത്രമാണ് ചടങ്ങിന്റെ പ്രധാന വേദിയിൽ ഇരിപ്പടമുള്ളത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരാണ് മറ്റുള്ളവർ. 175 അതിഥികൾക്കും ക്ഷണമുണ്ട്.
മഴയെ പ്രതിരോധിക്കാനുള്ള വലിയ കൂടാരം ഉൾപ്പടെ, 400 ചതുരശ്ര അടി വിസ്തീർണത്തിലാണ് സ്ഥലം ഒരുക്കിയിരിക്കുന്നത്. ഇതിനു നടുവിലായി 1989ൽ ഭൂമി പൂജ നടന്നപ്പോൾ ശിലാന്യാസ് നടത്തിയ സ്ഥലത്ത് രണ്ടടി ഉയരത്തിൽ ഒരു സ്തൂപം ഉണ്ട്. ഭൂമി പൂജ നടക്കുന്നതിന്റെ തൊട്ടു പിന്നിലായി വലിയ വീഡിയോ സ്ക്രീൻ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, യോഗി ആദിത്യനാഥ്, അനന്ദിബെൻ പട്ടേൽ, മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരുടെ പേരുകൾ ഇന്നലെ വൈകുന്നേരം മുതൽ എഴുതിക്കാണിക്കുന്നുണ്ട്.
സദസിൽ സാമൂഹിക അകലം പാലിച്ചാണ് 175 പേർക്കുള്ള ഇരിപ്പടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. പന്തലിന് നാനാവശങ്ങളിലും എൽസിഡി സ്ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാനന്ത്രി ഉൾപ്പെടെയുള്ളവർ സദസിനെ ഹ്രസ്വമായി അഭിസംബോധന ചെയ്യുന്നതിനായി ചെറിയ വേദിയും ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ അയോധ്യയിലെത്തുന്ന മോദി ആദ്യം ഹനുമാൻഗഡി ക്ഷേത്രം സന്ദർശിക്കും. അവിടെ നിന്നാണ് ഭൂമി പൂജ നടക്കുന്ന സ്ഥലത്തേക്ക് പുറപ്പെടുന്നത്. 12.40നാണ് ശിലാസ്ഥാപന ചടങ്ങ്. ചടങ്ങിലേക്കായി രാജ്യത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിൽ നിന്നുള്ള മണ്ണും എല്ലാ പുണ്യനദികളിലെയും ജലവും എത്തിച്ചിട്ടുണ്ട്.
അതിനിടെ, ഭൂമിപൂജ ചടങ്ങിൽ ദളിത് വിഭാഗത്തെ അവഗണിച്ചെന്ന് ബിജെപിയുടെ സഖ്യകക്ഷി അപ്നാ ദൾ (എസ്) എംഎൽഎ ചൗധരി അമർ സിംഗ് ആരോപിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ചടങ്ങിലേക്ക് ക്ഷണിക്കേണ്ടതായിരുന്നു. കോണ്ഗ്രസ് ഭരണത്തിൽ അന്നത്തെ പ്രസിഡന്റ് ബൂട്ടാ സിംഗ് ആണ് ശിലാന്യാസ് നടത്തിയത്. അദ്ദേഹം ഒരു ദളിതനായിരുന്നു എന്നും അമർ സിംഗ് പറഞ്ഞു.
അയോധ്യയിൽ ഭൂമിപൂജ ഇന്ന്
12:26 AM Aug 05, 2020 | Deepika.com