ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാരുടെ ആരോഗ്യവിവരങ്ങൾ വിരൽത്തുന്പിൽ ലഭ്യമാക്കുന്ന ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷൻ പ്രഖ്യാപിക്കും. ഓരോ ഇന്ത്യക്കാരന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്ന ഡിജിറ്റൽ ആരോഗ്യ ഐഡികൾ നൽകുന്നതുൾപ്പെടെ ആരോഗ്യരംഗത്ത് സമഗ്രമായ പരിഷ്കാരത്തിനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്.
വ്യക്തിഗത ആരോഗ്യ ഐഡി, ആരോഗ്യവുമായി ബന്ധപ്പെട്ട രേഖകളുടെ ഡിജിറ്റൽവത്കരണം, ഡോക്ടർമാരുടെ രജിസ്ട്രി, രാജ്യത്തെന്പാടുമുള്ള ആരോഗ്യസംവിധാനങ്ങളുടെ വിവരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഈ പദ്ധതിയുടെ പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
പ്രധാനമായും നാല് കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ഡിജിറ്റൽ ദൗത്യം. ആരോഗ്യ ഐഡികാർഡുകൾ, വ്യക്തിപരമായ ആരോഗ്യ രേഖകൾ, ഡിജി ഡോക്ടർ, ആരോഗ്യസംവിധാനങ്ങളുടെ വിവരങ്ങളടങ്ങിയ രജിസ്ട്രി എന്നിവയാണവ. ഇ-ഫാർമസി, ടെലി മെഡിസിൻ സർവീസ് എന്നിവ പിന്നാലെ ഇതിന്റെ ഭാഗമായി നടപ്പിലാക്കും. ഇതിനായി ആപ്പും വിഭാവനം ചെയ്യുന്നുണ്ട്. ഓരോ വ്യക്തിയുടെയും സമ്മതത്തോടെ മാത്രമേ ആരോഗ്യരേഖകൾ കൈമാറുകയുള്ളൂ. അതത് ആശുപത്രികളും ഡോക്ടർമാരും വേണം ആരോഗ്യ വിവരങ്ങൾ ആപ്പുമായി പങ്കുവയ്ക്കാൻ.
വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഈ പദ്ധതി വിലകല്പിക്കുന്നുണ്ടെന്നും അവരുടെ സമ്മതമില്ലാതെ ഡോക്ടർമാർക്ക് വിവരങ്ങൾ ആപ്പിലേക്ക് നൽകാൻ സാധിക്കില്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകുന്നുണ്ട്. വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ അടങ്ങുന്ന സമഗ്രമായ ഡിജിറ്റൽ ഡേറ്റയ്ക്കു രൂപം നൽകുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
സ്വാതന്ത്ര്യദിനത്തിൽ ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷൻ പ്രഖ്യാപിച്ചേക്കും
12:20 AM Aug 04, 2020 | Deepika.com