ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിന്റെ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നാലു പേർ മാത്രം. കോവിഡ് പ്രതിസന്ധിയും മുൻകരുതലുകളും കണക്കിലെടുത്ത് ആളുകളെ പങ്കെടുപ്പിക്കാതെയാണ് ചടങ്ങ് നടത്തുന്നത്.
വേദിയിൽ പ്രധാനമന്ത്രിക്ക് പുറമേ ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യ ഗോപാൽദാസ് എന്നിവർ മാത്രമാണുള്ളത്. ചടങ്ങിലേക്കുള്ള ക്ഷണപത്രം ഇന്നലെയാണ് പുറത്തിറക്കിയത്. അയോധ്യക്കേസിലെ കക്ഷികളിൽ ഒരാളായ ഇഖ്ബാൽ അൻസാരിക്കാണ് ആദ്യ ക്ഷണപത്രം നൽകിയത്. ഇത് ഭഗവാൻ രാമന്റെ ആഗ്രഹമാണെന്ന് ഇഖ്ബാൽ അൻസാരി വാർത്ത ഏജൻസിയോട് പ്രതികരിച്ചു.
ബുധനാഴ്ച നടക്കുന്ന ഭൂമി പൂജയിലേക്ക് 150 പേർക്കു മാത്രമാണ് ക്ഷണം. രാമക്ഷേത്ര നിർമാണത്തിനു തുടക്കംകുറിച്ച് പ്രധാനമന്ത്രി 40 കിലോ തൂക്കമുള്ള വെള്ളി ഇഷ്ടികകൊണ്ട് ശിലാസ്ഥാപനം നടത്തും. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്നത് ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു.
ശിലാസ്ഥാപന ചടങ്ങിൽ, ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ മുൻനിരയിൽനിന്ന എൽ.കെ. അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി എന്നിവർക്ക് നേരിട്ട് പങ്കെടുക്കാനാകില്ല. ആദ്യം അഡ്വാനിയെയും മുരളീ മനോഹർ ജോഷിയെയും ചടങ്ങിലേക്കു ക്ഷണിക്കാതിരുന്നത് വിവാദമായതോടെ പിന്നീട് ഫോണിൽ ക്ഷണിക്കുകയായിരുന്നു. അഡ്വാനിയും മുരളീ മനോഹർ ജോഷിയും വെർച്വൽ സംവിധാനത്തിലൂടെയാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെയും മറ്റതിഥികളുടെയും സുരക്ഷ പരിഗണിച്ച് താൻ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് ഉമാഭാരതി പറഞ്ഞു. എന്നാൽ, ചടങ്ങ് നടക്കുന്പോൾ താൻ സരയൂ നദിയുടെ തീരത്ത് ഉണ്ടാവുമെന്ന് അവർ പറഞ്ഞു.
അതിനിടെ, ഭൂമിപൂജ നീട്ടിവയ്ക്കണമെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ദിഗ്വിജയ് സിംഗ് ഇക്കാര്യമാവശ്യപ്പെട്ടത്. ഓഗസ്റ്റ് അഞ്ച് രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് പറ്റിയ സമയമല്ലെന്ന് ദ്വാരകയിലെ മുതിർന്ന ഗുരു സ്വാമി സ്വരൂപാനന്ദ് മഹാരാജ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ മോദിയുടെ സൗകര്യത്തിനുവേണ്ടിയാണ് ഓഗസ്റ്റ് അഞ്ച് ഭൂമിപൂജയ്ക്കായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര ശിലാസ്ഥാപനം: വേദിയിൽ പ്രധാനമന്ത്രിക്കൊപ്പം നാലു പേർ മാത്രം
12:20 AM Aug 04, 2020 | Deepika.com