ന്യൂഡൽഹി: നയതന്ത്രതലത്തിലും സൈനികതലത്തിലും നടത്തിയ ചർച്ചകൾക്കുശേഷവും അതിർത്തിയിൽ സേനാപിന്മാറ്റം ചൈന പൂർത്തിയാകാത്ത സാഹചര്യത്തിൽ ലഡാക്കിൽ കൂടുതൽ കരുതലോടെ ഇന്ത്യൻ സേന. മുൻനിരയിലുള്ള സൈനികർക്ക് ശൈത്യകാലം കണക്കാക്കി കൂടുതൽ അവശ്യവസ്തുക്കൾ ശേഖരിക്കാനും കൂടുതൽ സംവിധാനങ്ങൾ മേഖലയിൽ വിന്യസിക്കാനും തുടങ്ങി.
അതിർത്തിയിലെ സേനാ പിൻമാറ്റവും സമാധാന പുനസ്ഥാപനവും ഉറപ്പക്കാൻ അഞ്ചാംഘട്ട സൈനികതല ചർച്ച നടക്കുകയാണ്. അതിനിടെയാണ് ലഡാക്ക് മേഖലയിൽ ഇതിന് മുൻപ് ഉണ്ടായിട്ടില്ലാത്ത വിധം ഇന്ത്യ വലിയ തോതിൽ സൈനികരെ വിന്യസിച്ചിരിക്കുന്നത്. പാങ്ങോംഗ് തടാകത്തിന്റെ ഫിംഗർ പോയിന്റുകളിൽനിന്ന് ചൈനീസ് സേന പൂർണമായി പിന്മാറ്റം നടത്തണമെന്ന ആവശ്യത്തിലാണ് അഞ്ചാംഘട്ട ചർച്ചയിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നത്.
അതിശൈത്യകാലത്ത് ഉപയോഗിക്കുന്ന കിറ്റുകൾ ഉൾപ്പെ ടെ സൈനികർക്കുള്ള എല്ലാ സംവിധാനങ്ങളും കൂടുതലായി സംഭരിച്ചുകൊണ്ടിരിക്കുകയാണെന്നു പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. ഭക്ഷണവസ്തുക്കളും ഇന്ധനങ്ങളും കൂടുതലായി സംഭരിക്കുകയാണ്.
യഥാർഥ അതിർത്തിനിയന്ത്രണ രേഖയ്ക്കടുത്ത് ചൈനീസ് അധീന പ്രദേശമായ ചുഷൂളിലെ മോൾഡോയിലാണ് കോർ കമാൻഡർമാരുടെ നേതൃത്വത്തിലുള്ള അഞ്ചാംഘട്ട സൈനികതല ചർച്ച നടക്കുന്നത്.
ചർച്ചയിൽ പാങ്ങോംഗ് തടാകത്തിലെ സേനാ സാന്നിധ്യത്തെക്കുറിച്ചു ചർച്ച ചെയ്യാൻതന്നെ ചൈന തയാറാകുന്നില്ലെന്നാണു വിവരം. ജൂണ് 29ന് പുറത്തുവന്ന സാറ്റലൈറ്റ് ചിത്രത്തിൽ പാങ്ങോംഗ് മേഖലയിൽ നിന്ന് ചൈന നേരിയ പിൻമാറ്റം പോലും നടത്തിയിട്ടില്ലെന്നാണു വ്യക്തമാകുന്നത്. തടാകത്തിലെ നാലാം ഫിംഗർ പോയിന്റിൽനിന്ന് ചൈനയുടെ സേന അഞ്ചാം ഫിംഗർ പോയിന്റിലേക്ക് മാറിയിട്ടുണ്ട്. അഞ്ച് മുതൽ എട്ടുവരെയുള്ള ഫിംഗർ പോയിന്റുകളിൽ ചൈനയുടെ ശക്തമായ സാന്നിധ്യവുമുണ്ട്.
ഇന്ത്യയുടെ നിലപാടനുസരിച്ച് എട്ടാം ഫിംഗർ പോയിന്റ് എന്ന് പറയുന്നത് യഥാർഥ അതിർത്തിനിയന്ത്രണ രേഖയുടെ ഭാഗമാണ്. എന്നാൽ, ചൈന പറയുന്നത് യഥാർഥ അതിർത്തി നിയന്ത്രണരേഖ കടന്നുപോകുന്നത് നാലാമത്തെ ഫിംഗർ പോയിന്റിൽ ആണെന്നാണ്.
പാങ്ങോംഗ് തടാകത്തിൽ ചൈന അതിവേഗ ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയ സിരിജാപ് പോസ്റ്റിൽനിന്ന് ഏറെ അകലെയല്ലാതെയാണ് ഇപ്പോൾ ബോട്ടുകൾ വിന്യസിച്ചിരിക്കുന്നത്.
ലഡാക്ക് അതിർത്തിയിൽ ജാഗ്രത
12:17 AM Aug 03, 2020 | Deepika.com