ന്യൂഡൽഹി: രാജ്യസഭാംഗവും സമാജ്വാദി പാർട്ടി മുൻ നേതാവുമായ അമർ സിംഗ് (64) സിംഗപ്പൂരിൽ അന്തരിച്ചു. 2011ൽ വൃക്ക മാറ്റിവച്ച അമർ സിംഗ് കൂടുതൽ ചികിത്സയ്ക്കായി കഴിഞ്ഞ മാർച്ച് മുതൽ സിംഗപ്പൂരിലെ ആശുപത്രിയിലായിരുന്നു. ഇന്നലെ രാവിലെയും അമർ സിംഗ് ട്വിറ്ററിൽ ഈദ് ആശംസ നേർന്നിരുന്നു. ഇതിനു മുന്പായി ബാല ഗംഗാധര തിലകന് ആദരവർപ്പിച്ചു മറ്റൊരു സന്ദേശവും ഇട്ടിരുന്നു.
സിനിമാ-ടെലിവിഷൻ മേഖലകളിൽ ഒരുകാലത്ത് സജീവ മായിരുന്ന അമർസിംഗ് 2011 ൽ പുറത്തിറങ്ങിയ ‘ബോംബെ മിഠായി’ എന്ന മലയാള ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
അമിതാഭ് ബച്ചൻ, മുലായം സിംഗ് തുടങ്ങിയവരുമായി വളരെ അടുപ്പമുണ്ടായിരുന്ന ബിസിനസുകാരനായ ഈ രാഷ്ട്രീയ ക്കാരൻ ഒരു ദശകം മുന്പ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ളവരിൽ ഒരാളായിരുന്നു. 2008ൽ മൻമോഹൻ സിംഗ് സർക്കാർ വിശ്വാസവോട്ടു നേടിയതിൽ അമർ സിംഗിന്റെ പങ്ക് ചർച്ചാവിഷയമായിരുന്നു. യുപിഎ സർക്കാരിനെ പിന്തുണയ്ക്കാനായി ബിജെപി എംപിമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പിന്നീട് അമർ സിംഗ് അറസ്റ്റിലാവുകയും ചെയ്തു.
ബിസിനസുകാരനായിരുന്ന അമർ സിംഗിനെ, വിമാനയാത്രയ്ക്കിടെ പരിചയപ്പെട്ട സമാജ്വാദി പാർട്ടി അധ്യക്ഷനായിരുന്ന മുലായം സിംഗ് ആണു സജീവ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നത്. എസ്പിയുടെ ജനറൽ സെക്രട്ടറിയായി തുടക്കത്തിലേ നിയമിതനായ അമർ സിംഗ് ആയിരുന്നു ഡൽഹിയിലെ അധികാര കേന്ദ്രങ്ങളിലെ ചർച്ചകൾക്കും പ്രതിസന്ധി പരിഹാരത്തിനും മുലായം നിയോഗിച്ചത്. എന്നാൽ ലക്നൗവിലെ മറ്റു പാർട്ടി നേതാക്കൾക്ക് ഇദ്ദേഹത്തിന്റെ ശൈലി ഇഷ്ടമായില്ല.
അമർ സിംഗിനെയും കൂട്ടുകാരിയും എംപിയുമായിരുന്ന സിനിമാതാരം ജയപ്രദയെയും 2010ൽ എസ്പിയിൽ നിന്നു പുറത്താക്കി. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ ഫിറോസാബാദിൽ തോൽക്കാൻ കാരണം അമർ സിംഗ് ആണെന്ന സംശയത്തിലായിരുന്നു പുറത്താക്കൽ. പിന്നീട് സ്വന്തം പാർട്ടിയുണ്ടാക്കിയെങ്കിലും തെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശുപോലും കിട്ടിയില്ല. തുടർന്ന് അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളിൽ ചേർന്നെങ്കിലും അവിടെയും വിജയി ക്കാനായില്ല. ഒറ്റപ്പെട്ടു പോയ അമർ സിംഗിനെ 2016ൽ രാജ്യസഭയിലേക്കു ജയിക്കാൻ മുലായം സിംഗ് ആണു സഹായിച്ചത്. അമർ സിംഗിന്റെ വേർപാടിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അടക്കം നേതാക്കൾ അനുശോചിച്ചു.
അമർസിംഗ് അന്തരിച്ചു
12:16 AM Aug 02, 2020 | Deepika.com