ന്യൂഡല്‍ഹി: കേരളവും കര്‍ണാടകവുമുള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസാരവല്‍ക്കരിക്കരുതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ അഭ്യര്‍ഥിച്ചു.
സാക്ഷരകേരളം ഭീകരതയുടെ തീരമായി മാറുന്നത് ആശങ്കാജനകമാണ്. കള്ളനോട്ടും കള്ളക്കടത്തും തീവ്രവാദവും അധോലോക മാഫിയസംഘങ്ങളും ഭരണരംഗം മുതല്‍ അടിസ്ഥാനതലങ്ങള്‍ വരെ സ്വാധീനമുറപ്പിക്കുന്നതും വിദ്യാഭ്യാസ- ആരോഗ്യ മേഖലകളില്‍ കടന്നാക്രമണം നടത്തുന്നതും ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.കാലങ്ങളായി കെസിബിസിയും കഴിഞ്ഞനാളില്‍ സീറോ മലബാര്‍ സഭാ സിനഡും കേരളത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദ അജൻഡകളെക്കുറിച്ച് വ്യക്തമായ പഠനങ്ങളിലൂടെ നല്കിയ സൂചനകള്‍ അക്ഷരംപ്രതി ശരിയാണെന്ന ദിശയിലേയ്ക്കാണ് കാര്യങ്ങളിപ്പോള്‍ നീങ്ങുന്നത്.
ക്രൈസ്തവ ആക്ഷേപങ്ങളിലൂടെയും സഭാസംവിധാനങ്ങളിലും സ്ഥാപനങ്ങളിലും അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ അട്ടിമറിക്കുന്നതും തിരിച്ചറിഞ്ഞ് ഒരുമയോടെ പ്രവര്‍ത്തിക്കുവാന്‍ ക്രൈസ്തവര്ക്കാകണമെന്നു വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
ഭീകരവാദം: യുഎന്‍ റിപ്പോര്‍ട്ടിനെ സര്‍ക്കാരുകള്‍ നിസാരവത്കരിക്കരുതെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
11:18 PM Aug 01, 2020 | Deepika.com