ന്യൂഡൽഹി: രാജസ്ഥാനിൽ നിയമസഭാ സമ്മേളനത്തിലേക്ക് ദിവസങ്ങളുടെ ദൂരം കൂടിയപ്പോൾ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്റെ ഒപ്പം നിൽക്കുന്ന എംഎൽഎമാരുമായി ജയ്പുരിൽനിന്ന് ജയ്സാൽമീറിലേക്കു പറന്നു. ചാർട്ടർ ചെയ്ത വിമാനത്തിലാണ് ഗെഹ്ലോട്ടും സംഘവും ജയ്പു ർ വിട്ടത്. ഓഗസ്റ്റ് 14നാണ് രാജസ്ഥാനിൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാമെന്നു ഗവർണർ സമ്മതിച്ചിരിക്കുന്നത്.
നിയമസഭ സമ്മേളനം തുടങ്ങുന്ന ദിവസം വരെ എംഎൽഎമാർ ജയ്സാൽമീറിലെ സൂര്യഗഡ് ആഡംബര റിസോർട്ടിൽ താമസിക്കും. ആദ്യഘട്ടത്തിൽ അൻപതോളം എംഎൽമാരെയാണ് ചാർട്ടേഡ് വിമാനങ്ങളിൽ ജയ്സാൽമീരിലേക്ക് മാറ്റിയത്. എംഎൽഎമാരുമായി ജയ്പുർ വിട്ട ഗെഹ്ലോട്ടിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി.
അതിനിടെ എംഎൽഎമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർ നോട്ടീസ് നൽകിയ കേസിൽ രാജസ്ഥാൻ ഹൈക്കോടതി നടപടിക്കെതിരേ കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി സുപ്രീംകോടതിയെ സമീപിച്ചു.
ബിഎസ്പി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച് ആറ് എംഎൽഎമാർ കോണ്‍ഗ്രസിൽ ലയിച്ചതിനെതിരേ ബിജെപി എംഎൽഎ നൽകിയ പരാതിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കർ സി.പി. ജോഷിക്കും നിയമസഭാ സെക്രട്ടറിക്കും എംഎൽഎമാർക്കും നോട്ടീസ് നൽകിയിരുന്നു.
സെബി മാത്യു
എംഎൽഎമാരുമായി ഗെഹ്ലോട്ട് പറന്നു
02:01 AM Aug 01, 2020 | Deepika.com