ന്യൂഡൽഹി: മണ്‍സൂണ്‍ ശക്തമാകുന്ന ജൂലൈ മുതൽ സെപ്റ്റംബർ വരെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയാക്കി താഴ്ത്തണമെന്ന ഹർജി 24നു പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഭൂചലനം, പ്രളയം എന്നിവയുടെ സാധ്യതകൾ ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ റസൽ ജോയിയാണ് ഹർജി നൽകിയത്.
ഹർജി പരിഗണിക്കുന്നതിനെ തമിഴ്നാട് എതിർത്തു. എന്നാൽ, ഹർജി പരിഗണിക്കുമെന്നു വ്യക്തമാക്കിയ ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്, കേരളം ഉൾപ്പെടെയുള്ള കക്ഷികൾക്ക് ഇക്കാര്യത്തിൽ നിലപാട് അറിയിക്കാമെന്നു വ്യക്തമാക്കി.
മഴക്കാലം കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് 2018ലും റസൽ ജോയി ഹർജി നൽകിയിരുന്നു. ഇതു പരിഗണിച്ച് അണക്കെട്ടിലെ ജലനിരപ്പ് 139.9 അടിയാക്കി കുറയ്ക്കാൻ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഹർജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയോടൊപ്പം പുതിയ അപേക്ഷയും പരിഗണിക്കാമെന്നാണ് ഇന്നലെ കോടതി വ്യക്തമാക്കിയത്. തീർപ്പാക്കിയ വിഷയത്തിൽ സുപ്രീംകോടതി വാദം കേൾക്കുന്നതിനെ തമിഴ്നാട് സർക്കാരിന്റെ അഭിഭാഷകൻ എതിർത്തു. എന്നാൽ, മണ്‍സൂണ്‍ കാലത്ത് ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തിൽ അന്തിമതീർപ്പുണ്ടായിട്ടില്ലെന്നു ഹർജിക്കാരനുവേണ്ടി അഭിഭാഷകനായ വിൽസ് മാത്യൂസ് ചൂണ്ടിക്കാട്ടി.
2020 ജനുവരി ഒന്നിനും മേയ് 30നും ഇടയിൽ 62 ഭൂചലനങ്ങളാണ് മുല്ലപ്പെരിയാർ മേഖലയിലുണ്ടായിട്ടുള്ളതെന്നും അതിനാൽ വലിയ ഭീതിയാണ് കേരളത്തിലെ ജനങ്ങൾക്കുള്ളതെന്നും ഹർജിക്കാരൻ വാദിച്ചു.
മുല്ലപ്പെരിയാർ: ഹർജി സുപ്രീംകോടതി 24നു പരിഗണിക്കും
02:01 AM Aug 01, 2020 | Deepika.com