ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് ജീവനൊടുക്കിയ സംഭവത്തിൽ ബിഹാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ(പിഎംഎൽഎ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ബിഹാർ പോലീസിന്റെ എഫ്ഐആർ ഇഡി പരിശോധിച്ചിരുന്നു. തുടർന്നാണ് കേസെടുത്തത്.
സുശാന്തിന്റെ കാമുകി റിയ ചക്രവർത്തി, കുടുംബാംഗങ്ങൾ, മറ്റ് ആറു പേർ എന്നിവർക്കെതിരേയാണു കേസെടുത്തിരിക്കുന്നത്. റിയയെ ഉടൻ ഇഡി ചോദ്യം ചെയ്യുമെന്നാണു റിപ്പോർട്ട്. സുശാന്തിന്റെ പിതാവ് കൃഷ്ണകുമാർ സിംഗാണു ചൊവ്വാഴ്ച റിയയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ പാറ്റ്ന പോലീസിൽ പരാതി നല്കിയത്.
സിനിമാ കരിയറിൽ ഉയർച്ച ലക്ഷ്യമിട്ടാണു റിയ ചക്രവർത്തി തന്റെ മകനുമായി അടുത്തതെന്നു കൃഷ്ണകുമാർ സിംഗ് ആരോപിച്ചിരുന്നു. സുശാന്തിന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ റിയയും കുടുംബാംഗങ്ങളും കരുക്കൾ നീക്കിയിരുന്നു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്ന 15 കോടി രൂപ എങ്ങോട്ട് മാറ്റിയെന്ന് അന്വേഷണം വേണം.
സുശാന്ത് മരിക്കുന്നതിന് ഒരാഴ്ച മുന്പ് സുശാന്തിന്റെ വീട്ടിലെത്തിയ റിയ ചക്രവർത്തി പണം, സുശാന്തിന്റെ ലാപ്ടോപ്, എടിഎം കാർഡ്, സുപ്രധാന രേഖകൾ എന്നിവ അപഹരിച്ചു കടന്നുകളഞ്ഞു-കൃഷ്ണകുമാർ സിംഗ് പരാതിയിൽ ആരോപിക്കുന്നു. ഈ ആരോപണങ്ങൾ ഇഡി അന്വേഷിക്കും.
സത്യം ജയിക്കുമെന്നു റിയ ചക്രവർത്തി
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് ചക്രവർത്തിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കു മറുപടിയുമായി നടി റിയ ചക്രവർത്തി. സത്യം ജയിക്കുമെന്നു അഭിഭാഷകർ മുഖേന പുറത്തുവിട്ട വീഡിയോ പ്രസ്താവനയിൽ റിയ പറഞ്ഞു. റിയയ്ക്കെതിരേ സുശാന്തിന്റെ പിതാവ് പോലീസിൽ പരാതി നല്കിയിരുന്നു. കേസിൽ അന്വേഷണം നടന്നുവരികയാണ്.
എനിക്ക് ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും ഏറെ വിശ്വാസമുണ്ട്. നീതികിട്ടുമെന്ന് എനിക്ക് വിശ്വാസമുണ്ട്. എന്നെപ്പറ്റി ഇലക്ട്രോണിക് മാധ്യമങ്ങളിൽ നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, അഭിഭാഷകരുടെ ഉപദേശപ്രകാരം, ഇതേക്കുറിച്ച് പ്രതികരിക്കാനില്ല-റിയ പറഞ്ഞു.
സുശാന്ത് സിംഗിന്റെ മരണം; റിയയെ ഇഡി ചോദ്യം ചെയ്യും
12:56 AM Aug 01, 2020 | Deepika.com