ന്യൂഡൽഹി: ലോക്താന്ത്രിക് ജനതാദളിന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി ഡോ. വർഗീസ് ജോർജിനെ നിയമിച്ചു. രണ്ടു വർഷമായി സംസ്ഥാന പ്രസിഡന്റായ എം.വി. ശ്രേയാംസ് കുമാറിനെ ദേശീയ ജനറൽ സെക്രട്ടറിയായും ദേശീയ പ്രസിഡന്റ് ഫത്തേ സിംഗ് ഉടൻ പ്രാബല്യത്തോടെ നിയമിച്ചതായി ജനറൽ സെക്രട്ടറി പ്രഫ. സുശീല മൊറാൽ അറിയിച്ചു. ഇതേസമയം, ജോർജ് വർഗീസിനെ പ്രസിഡന്റാക്കിയ തീരുമാനം സംസ്ഥാന സമിതി അംഗീകരിക്കില്ലെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി. ഹാരിസ് അറിയിച്ചു.
എം.പി. വീരേന്ദ്രകുമാറിന്റെ മരണത്തെത്തുടർന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്കു രാഷ്ട്രീയക്കളികൾ സജീവമാകുന്നതിനിടെയാണു ലോക്താന്ത്രിക് ജനതാദളിലെ പുതിയ പൊട്ടിത്തെറി. രാജ്യസഭാ സീറ്റിനായി ശ്രേയാംസ് കുമാറും വർഗീസ് ജോർജും അടക്കമുള്ളവർ അവകാശവാദം ഉന്നയിക്കുന്നതിനിടെയാണു ഭിന്നത രൂക്ഷമാകുന്നത്. കേരളത്തിൽ വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായാണു പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതെന്നു ദേശീയ നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.
എച്ച്.ഡി. ദേവഗൗഡ, നിതീഷ് കുമാർ, ശരത് യാദവ് എന്നിവർ പാർട്ടി പ്രസിഡന്റായിരുന്നപ്പോൾ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു വർഗീസ് ജോർജ്. എം.പി. വീരേന്ദ്രകുമാർ സംസ്ഥാന പ്രസിഡന്റായിരിക്കേ 24 വർഷം പാർട്ടിയുടെ ജനറൽ സെക്രട്ടറിയും പിന്നീട് സെക്രട്ടറി ജനറലും സീനിയർ വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം 1979ൽ അന്നത്തെ വിദ്യാർഥി ജനതയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ നിന്നു മൽസരിച്ചെങ്കിലും കേരള കോണ്ഗ്രസ്- എമ്മിലെ മാമ്മൻ മത്തായിയോടു പരാജയപ്പെട്ടു.
കൽപ്പറ്റയിൽ നിന്ന് 2006 മുതൽ രണ്ടു തവണ നിയമസഭാംഗമായിരുന്നു ശ്രേയാംസ് കുമാർ. മാതൃഭൂമി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമാണ്. യുവജനതാദൾ സെക്രട്ടറി ജനറലായിരുന്ന ശ്രേയാംസ് പിതാവിന്റെ മരണത്തെ തുടർന്ന് പാർട്ടിയിലും മേധാവിത്വം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണു ദേശീയ നേതൃത്വത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.
ലോക്താന്ത്രിക് ജനതാദളിൽ പൊട്ടിത്തെറി
12:48 AM Jul 16, 2020 | Deepika.com