ന്യൂഡൽഹി: രാജസ്ഥാനിൽ കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലാപത്തിനൊടുവിൽ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ മന്ത്രിസഭയിൽ നിന്നു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പുറത്താക്കി. പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽനിന്നു സച്ചിൻ പൈലറ്റിനെ പാർട്ടി നീക്കം ചെയ്തു. സച്ചിന്റെ അടുത്ത അനുയായികളായ വിശ്വേന്ദ്ര സിംഗ്, രമേഷ് മീണ എന്നിവരെയും മന്ത്രിസഭയിൽ നിന്നു പുറത്താക്കി.
ഉപമുഖ്യമന്ത്രിപദവിയി ൽ നിന്നും പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നും സച്ചിനെ മാറ്റിയ വിവരം എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുർജേവാലയാണ് അറിയിച്ചത്.
സത്യം തത്കാലം മൂടിവയ്ക്കാനാവും, പരാജയപ്പെടുത്താനാവില്ലെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ ആദ്യ പ്രതികരണം. കൂടുതൽ വിശദീകരണങ്ങളുമായി സച്ചിൻ പൈലറ്റ് ഇന്നു രാവിലെ പത്തിനു പത്രസമ്മേളനം നടത്തുന്നുണ്ട്. സച്ചിൻ പൈലറ്റ് ബിജപിയുടെ കൈയിലെ കളിപ്പാവയായി മാറിയെന്ന് പുറത്താക്കലിനുശേഷം അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. ഇന്നലെ രാത്രിതന്നെ മുഖ്യമന്ത്രിയുടെ വസതിയിൽ സംസ്ഥാന മന്ത്രിസഭാ യോഗവും വിളിച്ചുചേർത്തിരുന്നു.
രാജസ്ഥാനിൽ കോണ്‍ഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിൽ സച്ചിൻ പൈലറ്റും പെട്ടുപോയി. അദ്ദേഹത്തിനു തിരിച്ചുവരാൻ പല അവസരങ്ങളും നൽകിയതാണ്. എംപിയും കേന്ദ്രമന്ത്രിയും ആയിരുന്ന സച്ചിൻ പൈലറ്റ് പാർട്ടി സംസ്ഥാന അധ്യക്ഷനുമായിരുന്നു. സച്ചിനും അനുയായികളും ബിജെപിയുടെ വലയിൽ വീണതു ദുഃഖകരമാണ്. അത് അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും സുർജേവാല പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്തസാരയാണു പുതിയ കോണ്‍ഗ്രസ് അധ്യക്ഷൻ. സച്ചിൻ പൈലറ്റിനെ പിന്തുണച്ച എല്ലാ എംഎൽഎമാരെയും അയോഗ്യരാക്കുമെന്നും വിവരമുണ്ട്.
സെബി മാത്യു
സച്ചിൻ ഔട്ട്
12:50 AM Jul 15, 2020 | Deepika.com