ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഈ ആഴ്ച തന്നെ പത്ത് ലക്ഷം കടക്കുമെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അതീവ ഗുരുതരമായ അവസ്ഥയിലെത്തുമെന്നു ലോകാരോഗ്യ സംഘടനാ മേധാവിയുടെ മുന്നറിയിപ്പ് പങ്കുവച്ചുകൊണ്ടാണ് ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ പ്രതികരണം.
അതേസമയം, കോവിഡ് സ്ഥിരീകരണത്തിന്റെ കണക്കുകൾ കുതിച്ചുയരുന്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നതും മരണ അനുപാതം കുറയുന്നതും ആശ്വാസകരമെന്നു കേന്ദ്രസർക്കാരും വിശദമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ കോവിഡ് സ്ഥിരീകരണം 28,498 ആയി ഉയർന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ മേധാവി വിവിധ രാജ്യങ്ങൾക്കു മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ചില രാജ്യങ്ങൾ പരസ്പരവിരുദ്ധ പ്രസ്താവനകൾ നടത്തി കോവിഡ് നിയന്ത്രണത്തിലുള്ള പരാജയം മൂടിവയ് ക്കാൻ ശ്രമിക്കുകയാണെന്നും ശക്തമായ നടപടിയെടുത്തില്ലെങ്കിൽ കനത്ത തിരിച്ചടിക്കിടയാക്കുമെന്നും ഡബ്ല്യുഎച്ച്ഒ ഡറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാർത്ത ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി രാജ്യത്തെ കോവിഡ് വർധനയിലുള്ള ആശങ്ക വ്യക്തമാക്കിയത്.
ഇതുവരെ 9,06,752 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 553 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
എന്നാൽ, രോഗമുക്തി നിരക്ക് 63.01 ശതമാനമായി വർധിച്ചിട്ടുണ്ടെന്നാണു കേന്ദ്രസർക്കാരിന്റെ വിശദീകരണം. 23,727 പേർ ഇതുവരെ മരണമടഞ്ഞിട്ടുണ്ട്. 3,11,565 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
5,71,460 രോഗമുക്തി-മരണ നിരക്ക് 96.01 - 3.99 ശതമാനമാണെന്നു കണക്കുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.
കോവിഡ് രോഗികളുടെ എണ്ണം ഈയാഴ്ച 10 ലക്ഷം കടക്കുമെന്നു രാഹുൽ
12:14 AM Jul 15, 2020 | Deepika.com