മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്-19 രോഗികളുള്ള മഹാരാഷ്ട്രയിൽ കൊവിഡ് പ്രതിസന്ധി മൂലം വിജയിപ്പിക്കുന്നുവെന്ന് കാര്‍ഷിക സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഷീറ്റുകളില്‍ അധികൃതര്‍ സീൽ പതിപ്പിച്ചത് വിവാദമായി.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വിജയിപ്പിക്കുന്നു എന്ന് ഉത്തരക്കടലാസുകളിലും സീൽ പതിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മാർക്ക് ഷീറ്റ് തങ്ങളുടെ ജോലിസാധ്യതതയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും സമൂഹത്തിൽ ആക്ഷേപിക്കപ്പെടുന്നതിന് ഇടയാക്കുന്നുവെന്നും വിദ്യാർഥികൾ പരാതിപ്പെട്ട സാഹചര്യത്തിൽ സര്‍വകലാശാല അധികൃതരുടെ നടപടിക്കെതിരേ ബിജെപി നേതാവ് ആശിഷ് ഷെലാര്‍ രംഗത്തുവന്നതോടെയാണ് സീൽ പതിച്ച സംഭവം വിവാദമായത്.
വിദ്യാര്‍ഥികളോട് ചെയ്യുന്ന ക്രൂരതയാണിതെന്ന് ആരോപിച്ച് വിദ്യാർഥി സംഘടനകളും രംഗത്തുവന്നതോടെ കൃഷിമന്ത്രി മന്ത്രി ദാദാ ഭൂസെ അന്വേഷണത്തിന് ഉത്തരവിട്ടു. വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇത്തരത്തിൽ ഒരു സംഭവം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഈ നടപടിക്കു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് ബാധ രൂക്ഷമായതോടെ എല്ലാവരെയും വിജയിപ്പിക്കുന്നുവെന്നാണ് മാര്‍ക്ക് ഷീറ്റില്‍ വ്യക്തമാക്കുന്നത്.
മഹാരാഷ്ട്ര കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറലിനും കാര്‍ഷിക സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ക്കും പ്രത്യേകം റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കത്തയച്ചതായും റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നിർദേശവും ഇല്ലാത്ത സാഹചര്യത്തിലാണ് സര്‍വകലാശാലയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നടപടിയുണ്ടായത് എന്നും മന്ത്രി ദാദാ ഭൂസെ പറഞ്ഞു. സംസ്ഥാനത്ത് നാല് കാര്‍ഷിക സര്‍വകലാശാലകളാണുള്ളത്.
മാര്‍ക്ക് ലിസ്റ്റിൽ ‘കോവിഡ് 19 മൂലം വിജയിപ്പിച്ചിരിക്കുന്നു’ എന്നു സീൽ പതിച്ച സംഭവം വിവാദത്തിൽ
12:14 AM Jul 15, 2020 | Deepika.com