ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് -19 വാക്സിൻ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ തെരഞ്ഞടുക്കപ്പെട്ട 18 പേരിലാണ് പരീക്ഷണം നടത്തുന്നത്. ഐസിഎംആറും ഭാരത് ബയോടെക്കും ചേർന്നാണ് കോവാക്സിൻ നിർമിക്കുന്നത്. പാറ്റ്ന എയിംസിലെ പരീക്ഷണമാണ് ഇന്നലെ മുതൽ ആരംഭിച്ചത്.
തെരഞ്ഞടുക്കപ്പെട്ട 18 പേരെ ആദ്യം മെഡിക്കൽ ചെക്കപ്പ് നടത്തും. അതിനുശേഷം അവരുടെ റിപ്പോർട്ട് വിലയിരുത്തിയ ശേഷം തുടർന്നുള്ള നടപടികളുമായി മുന്നോട്ട് പോകും. പരീക്ഷണത്തിന് തയാറായി നിരവധി ആളുകൾ എയിംസ് ആശുപത്രിയെ സമീപിച്ചെങ്കിലും പതിനെട്ട് പേരെ മാത്രമാണ് തെരെഞ്ഞടുത്തത്. തെരഞ്ഞെടുക്കപ്പെട്ടവർ 18നും 55 നും ഇടയിലുള്ളവരാണ്.
രാജ്യത്തെ 12 ആശുപത്രികളിലാണ് മനുഷ്യരിൽ പരീക്ഷണം നടത്തുക. ഹൈദരബാദ് നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, പാറ്റ്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവയാണ് രണ്ട് ആശുപത്രികൾ. ഐസിഎംആർ മാർഗനിർദേശങ്ങൾ അനുസരിച്ച് വാക്സിന്റെ ആദ്യഡോസ് മികച്ചതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മരുന്ന് കുത്തിവച്ചശേഷം ആദ്യരണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ ഡോക്ടറുടെ നിരീക്ഷണത്തിലായിരിക്കും. മൂന്ന് ഘട്ടമായാണ് പരീക്ഷണം നടത്തുക. അതിൽ ആദ്യഡോസ് ഫലപ്രദമായവർക്ക് മാത്രമായിരിക്കും പിന്നീടുള്ളവ നൽകുക.
ആദ്യ ഘട്ടം പൂർത്തീകരിക്കാൻ മൂന്ന് മാസമെങ്കിലും വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 15ന് വാക്സിൻ പ്രഖ്യാപനം നടത്തുന്നതിനുവേണ്ടി പരീക്ഷണം വേഗത്തിലാക്കാൻ ഐസിഎംആർ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്ന വിമർശനം ഉയർന്നിരുന്നു. ജീവനില്ലാത്ത സാഴ്സ്കോവി-2 വൈറസിനെ ഉപയോഗിച്ചാണ് കോവാക്സിൻ നിർമിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ ശരീരത്തിൽ കുത്തിവച്ചാൽ രോഗം പടർത്താനോ വിഭജിക്കാനോ കഴിയില്ല. അതേസമയം, ഈ ജീവനില്ലാത്ത വൈറസുകൾക്കെതിരെ ശരീരം പ്രതിരോധ ശേഷി കൈവരിക്കാൻ കഴിയുകയും ചെയ്യും.
ഇന്ത്യയുടെ കോവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷണം തുടങ്ങി
12:55 AM Jul 14, 2020 | Deepika.com