ന്യൂഡൽഹി: തിരുവിതാംകൂറിലെ അവസാന മഹാരാജാവിന്റെ കാലശേഷം ശ്രീപദ്മനാഭക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്കു കൈമാറാൻ വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, 2011 ജനുവരി 31നു ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്നാണ് ഉത്തരവിട്ടത്.
ക്ഷേത്രത്തിലെ എല്ലാ നിലവറകളും തുറന്ന് ആസ്തിയും മൂല്യവും തിട്ടപ്പെടുത്തണമെന്നും അമൂല്യ വസ്തുക്കൾ പ്രദർശിപ്പിക്കാൻ മ്യൂസിയമുണ്ടാക്കണമെന്നും ജസ്റ്റീസുമാരായ സി.എൻ. രാമചന്ദ്രൻ നായർ, കെ. സുരേന്ദ്ര മോഹൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരുന്നു. ഈ വിധി തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ക്ഷേത്രസ്വത്തിൽ ഒരു അവകാശവും തിരുവിതാംകൂർ രാജകുടുംബം ഉന്നയിക്കുന്നില്ലെന്നും നിരവധി പ്രത്യേകതകൾ ഉള്ള ക്ഷേത്രമായതിനാൽ നോക്കി നടത്താനുള്ള അവകാശമാണ് ആവശ്യപ്പെടുന്നതെന്നും ഹർജിക്കാർ വാദിച്ചു. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠയ്ക്ക് അവകാശപ്പെട്ടതാണെന്നും രാജകുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ക്ഷേത്ര നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മുൻ സിഎജി അധ്യക്ഷനായ സമിതിയും കണ്ടെ ത്തിയിട്ടുണ്ടെ ന്നും ഗുരുവായൂർ ക്ഷേത്ര ഭരണത്തിനായുള്ള എട്ടംഗ സമിതി മാതൃകയിൽ ഭരണ സംവിധാനം ഏർപ്പെടുത്താമെന്നും സർക്കാർ നിലപാട് അറിയിച്ചിരുന്നു.
ശ്രീപദ്മനാഭക്ഷേത്രം: കോടതിയെ സമീപിച്ചത് ഉത്രാടം തിരുനാൾ
12:12 AM Jul 14, 2020 | Deepika.com