മുംബൈ: അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും പിന്നാലെ കുടുംബത്തിലെ രണ്ടംഗങ്ങൾക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അഭിഷേകിന്റെ ഭാര്യ ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കുമാണു രോഗം സ്ഥിരീകരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ അറിയിച്ചു. അമിതാഭിന്റെ ഭാര്യ ജയാ ബച്ചന്റെ പരിശോധനാഫലം നെഗറ്റീവാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചനും അഭിഷേകും ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി തീവ്രപരിചരണവിഭാഗം ഡയറക്ടർ ഡോ. അബ്ദുൾ സമദ് അൻസാരി അറിയിച്ചു. ഐശ്വര്യയും മകളും ഹോം ക്വാറന്റൈനിലാണ്. അമിതാഭിനു രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി നിരവധിയിടങ്ങളിൽ ആരാധകർ പ്രാർഥന നടത്തി. ഉജ്ജയിനിലെ ഒരു ക്ഷേത്രത്തിൽ ഒരുകൂട്ടം ആളുകളാണ് ബച്ചനും കുടുംബത്തിനുംവേണ്ടി പ്രാർഥന നടത്തിയത്.
പരിശോധനയിൽ ജയാ ബച്ചന്റെയും ഐശ്വര്യയുടെയും ഫലം നെഗറ്റീവായിരുന്നുവെന്നു ഞായറാഴ്ച മുംബൈ മേയർ കിഷോരി പെഡ്നേക്കർ പറഞ്ഞിരുന്നു. അമിതാഭിനും അഭിഷേകിനും രോഗം സ്ഥിരീകരിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മേയറുടെ പ്രസ്താവന. ബച്ചന്റെ വസതിയുൾപ്പെടുന്ന പ്രദേശം കണ്ടെയ്ൻമെന്റ് മേഖലയിലാണെന്നും കുടുംബാംഗങ്ങളെ രണ്ടാഴ്ചത്തേക്കു ക്വാറന്റൈൻ ചെയ്യുമെന്നും മേയർ പറഞ്ഞിരുന്നു.
ബച്ചനു പിന്നാലെ ഐശ്വര്യ റായിക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു
12:15 AM Jul 13, 2020 | Deepika.com