ന്യൂഡൽഹി: കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്തതിലെ വീഴ്ചകൾ, ലഡാക്ക് അതിർത്തിയിൽ 20 ഇന്ത്യൻ സൈനികർക്കു വീര്യമ്യുത്യു വരിക്കേണ്ടിവന്ന ചൈനീസ് കടന്നുകയറ്റം, പെട്രോൾ- ഡീസൽ വില വർധന, സാന്പത്തിക തകർച്ച, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളിൽ കേന്ദ്രസർക്കാരിനെ ജനമധ്യത്തിൽ ചോദ്യം ചെയ്യാൻ കോണ്‍ഗ്രസ്. ഇതടക്കമുള്ള പ്രശ്നങ്ങൾ ഉന്നയിക്കാൻ പാർലമെന്റ് സമ്മേളനം ഉടൻ ചേരണമെന്നു സോണിയാ ഗാന്ധി വീഡിയോ കോണ്‍ഫറൻസിലൂടെ വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗം ആവശ്യപ്പെട്ടു.
രാജ്യം അതീവഗുരുതരമായ പ്രതിസന്ധിയിലായിട്ടും പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാൻ ഇപ്പോൾ തുടങ്ങേണ്ടിയിരുന്ന പാർലമെന്റ് സമ്മേളനം കേന്ദ്രസർക്കാർ ബോധപൂർവം വൈകിക്കുകയാണെന്നു യോഗത്തിൽ എംപിമാർ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്ര മോദി സർക്കാർ വലിയ പരാജയമായെന്നും ഇന്നലെ നടന്ന എംപിമാരുടെ യോഗം ആരോപിച്ചു. യോഗത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ ലോക്സഭയിലെ മുഴുവൻ കോൺഗ്രസ് എംപിമാരും പങ്കെടുത്തു.
യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതാണു കുടിയേറ്റ തൊഴിലാളികളേയും കർഷകരെയും കടുത്ത പ്രതിസന്ധിയിലാക്കിയത്.
വ്യവസായികളും കച്ചവടക്കാരും കർഷകരും തൊഴിലാളികളും സാധാരണക്കാരും അടക്കം എല്ലാവരും വലിയ വിഷമത്തിലായിട്ടും കേന്ദ്രസർക്കാർ സഹായം നൽകുന്നില്ലെന്നു ചിലർ ചൂണ്ടിക്കാട്ടി. ജനുവരി 30ന് ഇന്ത്യയിൽ ആദ്യ കോവിഡ് -19 കേസ് സ്ഥിരീകരിച്ചെങ്കിലും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ സ്വീകരിക്കുന്നതിലും തുടർന്നു മധ്യപ്രദേശിലെ കോണ്‍ഗ്രസിനെ സർക്കാരിനെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിച്ചു ഭരണം പിടിക്കാനുമുള്ള രാഷ്ട്രീയക്കളികളിലായിരുന്നു കേന്ദ്രവും ബിജെപി നേതാക്കളും. ഇതിനു ശേഷവും ഗുജറാത്തിലും ബിഹാറിലും പ്രതിപക്ഷ എംപിമാരെ കൂറുമാറ്റിക്കാനായി സമയവും പണവും ചെലവാക്കാനായിരന്നു ശ്രദ്ധയെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ പറഞ്ഞു.
ജോർജ് കള്ളിവയലിൽ
കേന്ദ്രത്തിനെതിരേ വൻപ്രക്ഷോഭത്തിനു തയാറെടുത്ത് കോണ്‍ഗ്രസ്
12:24 AM Jul 12, 2020 | Deepika.com