ന്യൂഡൽഹി: അതിർത്തിയിൽ അപ്പാഷെ ഹെലികോപ്റ്ററുകളുടെ നീണ്ടനിര വിന്യസിച്ച് ഇന്ത്യ. യുഎസ് വ്യോമയാന ഭീമനായ ബോയിംഗുമായുള്ള കരാർ പ്രകാരമുള്ള 22 ഹെലികോപ്റ്ററുകളും ഇന്ത്യയിലെത്തി. അവസാന ബാച്ചിലുള്ള അഞ്ചെണ്ണം രണ്ടാഴ്ച മുന്‍പാണു വ്യോമസേനയുടെ കൈവശമെത്തിയത്. ചൈനയുമായുള്ള സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ ഇവ അതിർത്തിയിൽ വിന്യസിച്ചതായി വ്യോമസേനാ കേന്ദ്രങ്ങൾ അറിയിച്ചു.
യുഎസ് വ്യോമസേനയിൽ മികവു തെളിയിച്ചിട്ടുള്ള, ഏറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളുള്ള എഎച്ച്-64 ഇ അപ്പാഷെ ഹെലികോപ്റ്ററുകളാണു വ്യോമസേനയുടെ കരുത്തായി എത്തിയിരിക്കുന്നത്. യുദ്ധരംഗത്തെ വിവിധതരം സേവനങ്ങൾക്കാണ് ചിനൂക് മിലിട്ടറി ഹെലികോപ്റ്ററുകളെ ഉപയോഗിക്കുന്നത്.
സേനയുടെ ആധുനികവത്കരണത്തിന്റെ ഭാഗമായി 2015 സെപ്റ്റംബറിലാണ് ഇന്ത്യയും യുഎസും കരാറിലെത്തിയത്. മറ്റ് ആറ് ഹെലികോപ്റ്ററുകൾക്കായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും കരാറിലെത്തിയിരുന്നു.
ഇന്ത്യയുടെയും ചൈനയുടെയും സൈനികർ എട്ടാഴ്ചയോളം മുഖാമുഖം തുടർന്ന ഈസ്റ്റേൺ ലഡാക്കിലെ അതിർത്തി പ്രദേശങ്ങളിലേക്കു സൈനികരെ എത്തിക്കുന്നതിനാണ് ഇപ്പോൾ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത്.
വ്യോമയാനമേഖലയിലെ യുഎസ് ഭീമനായ ബോയിംഗ് ആണ് ഹെലികോപ്റ്ററുകൾ നിർമിക്കുന്നത്. ഏതു കാലാവസ്ഥയിലും യുദ്ധസജ്ജമായ സംവിധാനങ്ങളാണ് അപ്പാഷെയിലുള്ളത്. ആകാശയുദ്ധത്തിലോ, കരയിലെ ലക്ഷ്യങ്ങളെയോ ആക്രമിക്കാൻ ഹെലികോപ്റ്ററിന് സാധിക്കും. അപ്പാഷെ ഹെലികോപ്റ്ററുകൾ പറത്താൻ വ്യോമസേനാംഗങ്ങളിലെ തെരഞ്ഞെടുത്ത ഏതാനും പേർക്കു യുഎസിൽ പരിശീലനം ലഭിച്ചിരുന്നു.
അതിർത്തിയിൽ അപ്പാഷെ
12:49 AM Jul 11, 2020 | Deepika.com