ന്യൂഡൽഹി: ലോക്ക്ഡൗണ്‍ കാലത്തെ സ്കൂൾ ഫീസ് എഴുതിത്തള്ളാൻ നിർദേശം നൽകണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചു സുപ്രീം കോടതി. ഹർജിക്കാർക്ക് ഇക്കാര്യത്തിൽ ഹൈക്കോടതികളെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. എല്ലാവരുടെയും പ്രശ്നങ്ങൾ ഒരുപോലെ പരിഹരിക്കപ്പെടണമെങ്കിൽ അസാമാന്യ പ്രതിഭാശക്തിയുള്ളവരായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഒൻപതു സംസ്ഥാനങ്ങളിലുള്ള വിദ്യാർഥികളുടെ രക്ഷിതാക്കളാണ് സ്വകാര്യ സ്കൂളുകളിലെ ഫീസ് ഒഴിവാക്കുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചത്. ലോക്ക്ഡൗണ്‍ മൂലം സാന്പത്തിക പ്രതിസന്ധിയിലായതിനാൽ ഏപ്രിൽ മുതൽ ജൂണ്‍ വരെയുള്ള ഫീസ് ഒഴിവാക്കാൻ ഉത്തരവിടണമെന്നും സാന്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് അടിയന്തര സഹായമെത്തിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നു വിദ്യാഭ്യാസ അവകാശ നിയമത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഒൻപത് സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്തമാണെന്നും എല്ലാവരുടെയും ആവശ്യങ്ങൾ ഒരുമിച്ച് പരിഗണിക്കാനാവില്ലെന്നും മൂന്നംഗ ബെഞ്ച് നിലപാടെടുക്കുകയായിരുന്നു.
ഈ വിഷയത്തിൽ ഓരോ സംസ്ഥാനത്തിന്റെയും നിലപാടുകൾ വ്യക്തിപരമായി പരിഗണിക്കേണ്ടതുണ്ട്. തടവുകാരുടെ മോചനം, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം തുടങ്ങിയ കാര്യങ്ങളിൽ ഇത്തരത്തിൽ ഓരോ സംസ്ഥാനത്തിന്റെയും നിലപാട് ഓരോ തരത്തിലാണ്. ഇക്കാര്യത്തിൽ എന്തുകൊണ്ട് ആദ്യം ഹൈക്കോടതിയെ സമീപിച്ചു കൂടായെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു.
ഇതേത്തുടർന്ന് ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കുന്നതിനായി ഹർജി പിൻവലിക്കുകയായിരുന്നു.
ലോക്ക്ഡൗണിലെ സ്കൂൾ ഫീസ്: ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചു സുപ്രീം കോടതി
11:56 PM Jul 10, 2020 | Deepika.com