ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തികളിൽ ഇന്ത്യയുടെ പരമാധികാരവും അന്തസും ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്നു വിദേശകാര്യ മന്ത്രാലയം. ഇന്ത്യ -ചൈന അതിർത്തി കാര്യങ്ങൾക്കുള്ള ഏകോപനത്തിനും കൂടിയാലോചനയ്ക്കുമുള്ള യോഗം (ഡബ്ല്യുഎംസിസി) ഉടൻ ചേരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
ഡബ്ല്യുഎംസിസി യോഗം ഇന്നു ചേരുമെന്നാണു വിവരം. കിഴക്കൻ ഏഷ്യയുടെ ചുമതലയുള്ള വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവയും ചൈനീസ് വിദേശകാര്യമന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ വൂ ജിയാംഗ് ഹാവോയുമാണ് ഡബ്ല്യുഎംസിസിയുടെ അധ്യക്ഷന്മാർ. യഥാർഥ നിയന്ത്രണരേഖ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ 2012ൽ രൂപം നൽകിയ സമിതിയാണിത്. ജൂണ് 24നാണ് നവീൻ ശ്രീ വാസ്തവയും വു ജിയാഗ് ഹാവോയും ഒടുവിൽ കൂടിക്കാഴ്ച നടത്തിയത്.
ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും വീണ്ടും ചർച്ച നടത്തും. സൈനിക, നയതന്ത്രതലത്തിലുള്ള ചർച്ചകൾ തുടരും. അതിർത്തിയിൽ സമാധാനവും സ്വസ്ഥതയും തകരുന്ന ഒരു പ്രവൃത്തിയും ഉണ്ടാകരുതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി അജിത് ഡോവലും നടത്തിയ ചർച്ചയിൽ ധാരണയായതാണ്. യഥാർഥ അതിർത്തി നിയന്ത്രണ രേഖയെ മാനിക്കണം എന്നതു തന്നെയായിരുന്നു ആ ചർച്ചയിലെ സുപ്രധാന ധാരണയും.
അതിർത്തിയിലെ സേനാ പിന്മാറ്റത്തെക്കുറിച്ച് വാസ്തവ വിരുദ്ധമായ ചില അഭിപ്രായങ്ങൾ പുറത്തുവരുന്നത് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഗൽവാൻ താഴ്വരയിലെ ചൈനയുടെ അവകാശവാദങ്ങൾ അതിശയോക്തി കലർന്നതും സമർഥിക്കാൻ സാധ്യമല്ലാത്തതുമാണെന്നും സർക്കാർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. യഥാർഥ നിയന്ത്രണ രേഖ കർശനമായും മാനിക്കപ്പെടേണ്ടതുതന്നെയാണ്. അത് അതിർത്തിമേഖലകളിലെ സമാധാനത്തിനും സ്വസ്ഥതയ്ക്കും അനിവാര്യവുമാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
അതിർത്തിയിലെ അന്തരീക്ഷം സമാധാനപരമാണെന്നും നില പുരോഗമിക്കുന്നുണ്ടെന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലി ജിയാൻ വ്യക്തമാക്കിയത്. ഈ സാഹചര്യം കണക്കിലെടുത്ത് അതിർത്തി വിഷയത്തിൽ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചർച്ചകൾ വീണ്ടും ആരംഭിക്കാമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിർത്തിയിൽനിന്നുള്ള ചൈനയുടെ സേനാ പിന്മാറ്റം മന്ദഗതിയിലാണ് നടക്കുന്നത്. ഓരോ പോയിന്റിൽനിന്നും ചൈനയുടെ സൈന്യം പിന്മാറുന്ന അത്രയും തന്നെ ദൂരമാണ് ഇന്ത്യൻ സേനയും പിന്മാറുന്നത്. ഹോട്ട് സ്പ്രിംഗ്, ഗോഗ്ര മേഖലകളിൽനിന്നുള്ള ചൈനയുടെ പിന്മാറ്റം ഇന്നലെ പൂർത്തിയായി.
ഗൽവാൻ താഴ്വര, ഗോഗ്ര, ഹോട്ട് സ്പ്രിംഗ് എന്നീ പോയിന്റുകളിൽ ഇരുസേനകൾക്കും ഇടയിൽ ഇപ്പോൾ മൂന്ന് കിലോമീറ്റർ ദൂരത്തിൽ ബഫർ സോണ് ആയിക്കഴിഞ്ഞു. വ്യാഴാഴ്ചയാണ് ഗോഗ്രയിലെ പട്രോളിംഗ് പോയിന്റ് 17ൽനിന്ന് പീപ്പിൾസ് ലിബറേഷൻ ആർമി പൂർണമായും പിന്മാറിയത്. മൂന്ന് പോയിന്റുകളിൽനിന്നുള്ള പിന്മാറ്റത്തിനുശേഷം ഇരുപക്ഷത്തുനിന്നുള്ള കോർ കമാൻഡർമാരുടെ നേതൃത്വത്തിലുള്ള ചർച്ച അടുത്ത ദിവസങ്ങളിൽ നടക്കും.
എന്നാൽ, പാങ്ങോംഗ് തടാകത്തിലെ ഫിംഗർ നാലിൽനിന്ന് ചൈനീസ് സാന്നിധ്യം ഇപ്പോഴും പൂർണമായി ഒഴിഞ്ഞിട്ടില്ല. തടാകത്തിലെ എട്ടു ഫിംഗറുകളിലും ഇന്ത്യ അവകാശം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം സൈനികതല ചർച്ചയിലും നയതന്ത്ര ചർച്ചയിലും വിഷയമാകും. ഫിംഗർ നാലിൽനിന്ന് ചൈനീസ് സൈന്യത്തിന്റെ ഒരു ഭാഗവും വാഹനങ്ങളും ടെന്റുകളും ഫിംഗർ അഞ്ചിലേക്ക് മാറിയിരുന്നു. പക്ഷേ, ഫിംഗർ നാല് മുൻനിരയിൽ നിന്ന് അവർ പൂർണമായും പിൻവാങ്ങിയിട്ടില്ല. വിവിധ പോയിന്റുകളിൽനിന്നു സേനാ പിൻമാറ്റം നടക്കുന്പോഴും ഡെസ്പാംഗ് സമതലത്തിൽ ചൈനയുടെ വലിയ സൈനിക സാന്നിധ്യമുണ്ട്. എന്നാൽ, ലഡാക്ക് മേഖലയിലെ വ്യോമാഭ്യാസം ചൈന കുറച്ചിട്ടുണ്ട്. ഷിൻജിംയാംഗ്, ടിബറ്റ് മേഖലകളിൽ ചൈനയുടെ സേന സുസജ്ജമായി നിലയുറപ്പിക്കുകയും ചെയ്യുന്നു.
സെബി മാത്യു
ഇന്ത്യ-ചൈന അതിർത്തി പ്രശ്നം : നയതന്ത്രതല കൂടിക്കാഴ്ച ഇന്ന്
12:52 AM Jul 10, 2020 | Deepika.com