ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യഭാഗങ്ങൾ കുറച്ചതിന്റെ മറവിൽ മതേതരത്വവും പൗരത്വവും അടക്കം ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാന തത്വങ്ങൾ ഒഴിവാക്കിയതിനെ ന്യായീകരിച്ച് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രമേഷ് പൊഖ്റിയാൽ നിഷാങ്ക്. തെരഞ്ഞെടുത്ത ഭാഗങ്ങളെ കൂട്ടിച്ചേർത്തുള്ള സെൻസേഷണലിസം തെറ്റായ വിവരണമാണെന്ന് മന്ത്രി പറഞ്ഞു.
“നമ്മുടെ കുട്ടികളോടുള്ള പാവനമായ കടമയാണു വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിൽനിന്നു രാഷ്ട്രീയം മാറ്റി നിർത്താം. പകരം, രാഷ്ട്രീയത്തെ കൂടുതൽ വിദ്യാഭ്യാസമുള്ളതാക്കാം.’’- മന്ത്രി രമേഷ് ആഹ്വാനം ചെയ്തു. എന്നാൽ, മതേരത്വം, പൗരത്വം, ജനാധിപത്യം, ഫെഡറലിസം, ദേശീയത, പരിണാമം തുടങ്ങിയവ പൂർണമായി നീക്കം ചെയ്തതിനുള്ള മറ്റു ന്യായങ്ങളൊന്നും മന്ത്രിക്കു നിരത്താനായില്ല. ദുഷ്ടലാക്കോടെയുള്ള വിവാദ തീരുമാനം പിൻവലിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെക്കുറിച്ചു പ്രതികരിച്ചതുമില്ല.
കോവിഡിനെത്തുടർന്നു വിദ്യാർഥികളുടെ പഠനഭാരവും മനഃക്ലേശവും കുറയ്ക്കുക മാത്രമാണു സിലബസിൽ 30 ശതമാനം കുറച്ചതിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അവകാശപ്പെട്ടു. വിദഗ്ധരുടെ ഉപദേശപ്രകാരമാണു നടപടി. ഹീറ്റ് എൻജിൻ, റെഫ്രിജിറേഷൻ, റേഡിയേഷൻ തുടങ്ങി ഒഴിവാക്കിയ മറ്റു ചില വിഷയങ്ങൾ ഇതിനെ സാധൂകരിക്കാനായി മന്ത്രി ചേർത്തിട്ടുണ്ട്.
""ദേശീയത, തദ്ദേശഭരണ സ്ഥാപനങ്ങൾ, ഫെഡറലിസം തുടങ്ങിയ 3-4 വിഷയങ്ങൾ ഒഴിവാക്കിയതിനെ തെറ്റിദ്ധരിക്കാനും ഇതു കൂട്ടിച്ചേർത്തുള്ള വിവരണങ്ങളും എളുപ്പമാണ്. എന്നാൽ വിശദമായി പരിശോധിച്ചാൽ എല്ലാ വിഷയങ്ങളിലും ഇതേപോലെ ഒഴിവാക്കിയതായി കാണാനാകും. വളരെ വലിയ പദ്ധതിയുടെ ഭാഗമായോ, ക്ഷുദ്രമായ ചിന്തകളോടെയോ ചെയ്തതാണിതെന്ന് ആരെങ്കിലും വാദിക്കുന്നതു പക്ഷപാതപരമായ ആഖ്യാനമാകും’’ -ട്വീറ്റുകളിലൂടെ മന്ത്രി ഇന്നലെ അവകാശപ്പെട്ടു.
ജോർജ് കള്ളിവയലിൽ
സിബിഎസ്ഇ പാഠ്യഭാഗങ്ങൾ ഒഴിവാക്കിയതു ന്യായീകരിച്ച് കേന്ദ്രം
12:52 AM Jul 10, 2020 | Deepika.com