ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ സേനാ പിന്മാറ്റത്തിനുശേഷം യഥാർഥ നിയന്ത്രണ രേഖയിൽ മാറ്റം വന്നുവെന്ന് റിപ്പോർട്ട്. ഗൽവാൻ താഴ്വരയിൽ യഥാർഥ നിയന്ത്രണരേഖ ഒരു കിലോമീറ്ററോളം ഇന്ത്യയുടെ ഭാഗത്തേക്ക് നീങ്ങിയതായാണ് റിപ്പോർട്ട്.
കമാൻഡർ തലത്തിൽ നടന്ന ചർച്ചയിൽ വൈ-നല്ലാ ജംഗ്ഷനെക്കുറിച്ച് വാദപ്രതിവാദം ഉണ്ടായിരുന്നു. ഇത് പട്രോളിംഗ് പോയിന്റ് 14നോട് ചേർന്ന് ഒരു കിലോമീറ്റർ ഉള്ളിലായി ഇന്ത്യയുടെ ഭാഗത്താണ്. ദശകങ്ങളായി ഇന്ത്യൻ സേന ഇവിടെ പട്രോളിംഗ് നടത്തുന്നതുമാണ്. സൈനിക തലത്തിലുള്ള ധാരണ പ്രകാരം ഇരുപക്ഷവും ഒന്നര കിലോമീറ്റർ വീതം പിൻവാങ്ങി ഇടയിൽ മൂന്നു കിലോമീറ്റർ ബഫർ സോണ് ഉണ്ടാക്കണം. കഴിഞ്ഞദിവസങ്ങളിൽ നടന്ന പിന്മാറ്റത്തിനുശേഷം പ്രസ്തുത മേഖല ഇപ്പോൾ ചൈനയുടെ ബഫർ സോണിന് ഉള്ളിലാണെന്നാണ് ബിസിനസ് സ്റ്റാൻഡേർഡിന്റെ റിപ്പോർട്ട്.
ഇരുപക്ഷത്തെയും സൈനിക ധാരണ പ്രകാരം ബഫർ സോണുകളിൽ രണ്ട് ടെന്റ് പോസ്റ്റുകൾ സ്ഥാപിക്കാം. വൈ ജംഗ്ഷനിൽനിന്ന് 1.4 കിലോമീറ്റർ ദൂരത്തായിരിക്കണം ഫോർവേർഡ് ടെന്റ് പോസ്റ്റ്. ഇതിൽനിന്ന് 1.6 കിലോമീറ്റർ ദൂരെ ആയിരിക്കണം രണ്ടാമത്തെ ടെന്റ് പോസ്റ്റ്.
ഫോർവേർഡ് പോസ്റ്റിൽ 30 സൈനികരും രണ്ടാമത്തെ പോസ്റ്റിൽ 50 സൈനികരും മാത്രമേ ഉണ്ടാകാവൂ. ഫോർവേർഡ് ടെന്റ് പോസ്റ്റിനു മുന്നോട്ട് ഇരുപക്ഷത്തിനും പട്രോളിംഗ് നടത്താൻ അനുമതിയില്ല. ഈ ധാരണപ്രകാരം ഇപ്പോഴത്തെ പിന്മാറ്റത്തിനുശേഷം ഇന്ത്യൻ സേന മുന്പു പതിവായി പട്രോളിംഗ് നടത്തിയിരുന്ന പെട്രോളിംഗ് പോയിന്റ് 14ലേക്ക് നിരീക്ഷണം നടത്താൻ കഴിയില്ല. പട്രോളിംഗ് പോയിന്റ് 14ൽനിന്ന് 2.4 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഇന്ത്യയുടെ മുൻനിര. എന്നാൽ, ചൈനീസ് പക്ഷത്ത് നിന്ന് ഈ പോയിന്റിലേക്ക് 400 മീറ്റർ മുന്നോട്ട് കടക്കുകയും ചെയ്തിരിക്കുന്നു.
പട്രോളിംഗ് പോയിന്റ് 15ൽ ഇന്ത്യ അവകാശം ഉന്നയിക്കുന്ന സ്ഥലംവരെ ചൈന മൂന്നു കിലോമീറ്റർ റോഡ് നിർമിക്കുകയും ചെയ്തിരിക്കുന്നു. ഇവിടെ ഇരുപക്ഷത്തുമായി ആയിരത്തോളം സൈനികർ മുഖാമുഖം നിൽക്കുകയാണെന്നാണ് വിവരം.
പിന്മാറ്റത്തിനുശേഷം നിയന്ത്രണരേഖ ഇന്ത്യൻ ഭാഗത്തേക്കു നീങ്ങിയതായി റിപ്പോർട്ട്
12:38 AM Jul 10, 2020 | Deepika.com