ന്യൂഡൽഹി: രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാവർത്തിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ തോത് ലോകശരാശരിയെ അപേക്ഷിച്ച് വളരെ കുറവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ അഭിപ്രായപ്പെട്ടു. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്തെത്തിയത് സംബന്ധിച്ച സാഹചര്യം വിശദമാക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങളിൽ മൂന്നാമതാണ് ഇന്ത്യ. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. പത്ത് ലക്ഷത്തിൽ 538 കോവിഡ് ബാധിതർ എന്നതാണ് ഇന്ത്യയിലെ രോഗബാധിതരുടെ തോത്. ലോക ശരാശരി എടുത്താൽ പത്ത് ലക്ഷത്തിൽ 1453 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നതെന്നും ഹർഷവർധൻ പറഞ്ഞു.
അതേസമയം, രാജ്യത്തെ ചില മേഖലകളിൽ രോഗവ്യാപനം ഉയർന്ന തോതിലാണെന്നും മന്ത്രി പറഞ്ഞു. എന്നിരുന്നാലും രാജ്യത്തെ മൊത്തത്തിലുള്ള സ്ഥിതി കണക്കിലെടുത്താൽ സാമൂഹികവ്യാപനം ഉണ്ടായിട്ടില്ല. സംസ്ഥാനങ്ങളിലെ ആശുപത്രികളിലെ ഐസിയുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും നിരീക്ഷിക്കാനും ആവശ്യമായ മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകാനും വിദഗ്ധരായ ഡോക്ടർമാരുടെ സംഘത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രിതല സമിതിയുടെ യോഗത്തിനു ശേഷം കേന്ദ്രമന്ത്രി അറിയിച്ചു.
കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നതിൽ 90 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, കർണാടക, തെലുങ്കാന തുടങ്ങിയ എട്ട് സംസ്ഥാനങ്ങളിലെ 49 ജില്ലകളിലും മരണ നിരക്കിൽ 80 ശതമാനവും മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട്, ഉത്തർ പ്രദേശ്, പശ്ചിമബംഗാൾ എന്നീ ആറ് സംസ്ഥാനങ്ങളിലെ 32 ജില്ലകളിലുമാണെന്നാണ് ഇന്നലെ കൂടിയ മന്ത്രിതല സമിതിയുടെ വിലയിരുത്തൽ. ഇവിടത്തെ ചികിത്സാ സൗകര്യം വർധിപ്പിക്കാനും ഉപകരണങ്ങൾ ലഭ്യമാക്കാനും യോഗത്തിൽ തീരുമാനമായി.
സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രം
12:38 AM Jul 10, 2020 | Deepika.com