ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിന്നിരുന്ന ഹോട്ട് സ്പ്രിംഗ് മേഖലയിലെ പെട്രോളിംഗ് പോയിന്റ് 15ൽ നിന്ന് ചൈന പൂർണമായി പിന്മാറി. ഗോഗ്ര മേഖലയിലെ പട്രോളിംഗ് പോയിന്റ് 17 എയിൽ നിന്നുള്ള പീപ്പിൾ ലിബറേഷൻ ആർമിയുടെ പിന്മാറ്റം ഇന്നോ നാളെയോ പൂർത്തിയാകും. ഗോഗ്രയിലെ പട്രോളിംഗ് പോയിന്റിൽ നിന്നും ചൈനീസ് സേന രണ്ടു കിലോമീറ്റർ പിൻവാങ്ങും എന്നാണ് വിവരം. നേരത്തെ ചൈനീസ് സേന പട്രോളിംഗ് പോയിന്റ് 14ൽ നിന്നും രണ്ടു കിലോമീറ്റർ പിന്നിലേക്ക് നീങ്ങിയിരുന്നു. ഈ മേഖലകളിൽ നിന്ന് ഇന്ത്യൻ സേനയും സമാന അകലത്തിൽ പിൻമാറിയിട്ടുണ്ട്.
അതേസമയം, ചൈനീസ് സേന കടന്നു കയറി മേൽക്കൈ നേടിയ പാങ്ങോംഗ് തടാകത്തിലെ ഫിംഗർ 4 മേഖലയിൽ നിന്നു ഭാഗികമായി പിന്മാറ്റത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്നാണു വിവരം. ഇവിടെ തന്പടിച്ചിരുന്ന വാഹനങ്ങളും ടെന്റുകളും നീക്കം ചെയ്തെന്നാണ് അറിയുന്നത്. എന്നാൽ, മലനിരകളിൽ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം ഇപ്പോഴുമുണ്ട്. പാങ്ങോംഗ് തടാകത്തിൽ ചൈന ബോട്ടുകളും വിന്യസിച്ചിരുന്നു. ഇത് നീക്കം ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല.
കനത്ത മഞ്ഞുരുക്കം മൂലം ഗൽവാൻ നദിയിൽ ജലനിരപ്പ് കരകവിഞ്ഞതിനെത്തുടർന്നാണ് ചൈന ഈ മേഖലയിൽ നിന്ന് പെട്ടെന്ന് പിന്മാറിയതെന്നും വിലയിരുത്തലുണ്ട്. ചൈനീസ് സേനയുടെ പിന്മാറ്റം ഇന്ത്യൻ സേന ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട്.
സെബി മാത്യു
അതിർത്തിയിൽ ചൈന പിന്മാറ്റം തുടരുന്നു
12:34 AM Jul 09, 2020 | Deepika.com