ന്യൂഡൽഹി: പൗരത്വം, മതേതരത്വം, മതം, ജനാധിപത്യം, ജനാധിപത്യ അവകാശങ്ങൾ, ഫെഡറലിസം, ദേശീയത, പരിണാമ സിദ്ധാന്തം എന്നിവ മുതൽ നോട്ട് അസാധുവാക്കലും ജിഎസ്ടിയും വരെയുള്ളവ പഠന സിലബസിൽ നിന്നു സിബിഎസ്ഇ പൂർണമായി നീക്കം ചെയ്തതു വൻ വിവാദമായി. കോവിഡിനെ തുടർന്നു ഒൻപതു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളിൽ 30 ശതമാനം കുറവു വരുത്തിയതിന്റെ മറവിലാണു പല ക്ലാസുകളിലെയും സുപ്രധാന പാഠ്യഭാഗങ്ങൾ ഒഴിവാക്കിയത്.
പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് മതേതരത്വം, പൗരത്വം, ദേശീയത, ഫെഡറലിസം എന്നിവ പാടേ നീക്കം ചെയ്തതായി സിബിഎസ്സിയുടെ പാഠ്യപരിഷ്കാര വിജ്ഞാപനം വ്യക്തമാക്കി.
ഇതേ പോലെ 9, 10, 11, 12 ക്ലാസുകളിലെ വിവിധ വിഷയങ്ങളിൽ നിന്നു പ്രധാന പാഠഭാഗങ്ങൾ മൊത്തത്തിൽ ഒഴിവാക്കിയിട്ടുണ്ട്.
നടുക്കി; തീരുമാനം റദ്ദാക്കണം: പ്രതിപക്ഷം
ജനാധിപത്യം, പൗരത്വം, മതേതരത്വം എന്നിവ മുതൽ പരിണാമം വരെ പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെതിരേ കോണ്ഗ്രസ്, സിപിഎം, തൃണമൂൽ കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും നിരവധി അധ്യാപകരും വിദ്യാർഥികളും പ്രതിഷേധിച്ചു. കേന്ദ്രസർക്കാരിന്റെ ചിന്താഗതിയും ഇടുങ്ങിയ മനോഭാവവുമാണ് ഇതിലൂടെ പുറത്തായതെന്നു വിദ്യാഭ്യാസ വിദഗ്ധരും കുറ്റപ്പെടുത്തി.
പൗരത്വം, ഫെഡറലിസം, മതേതരത്വം, ഇന്ത്യാ വിഭജനം തുടങ്ങിയ പ്രധാന പാഠഭാഗങ്ങൾ ഒഴിവാക്കിയത് ഞെട്ടിപ്പിച്ചുവെന്നും തീരുമാനം പിൻവലിക്കണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണായ മതേതരത്വവും ഫെഡറലിസവും പാഠഭാഗത്തു നിന്നു നീക്കിയതിലൂടെ എന്തു സന്ദേശമാണു നൽകുന്നതെന്ന് കോണ്ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി ചോദിച്ചു. തീരുമാനം ഉടൻ റദ്ദാക്കണമെന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ജോർജ് കള്ളിവയലിൽ
മതേതരത്വം, പൗരത്വം, ദേശീയത, ഫെഡറലിസം ഒഴിവാക്കി ; ഒൻപതു മുതൽ 12 വരെയുള്ള സിബിഎസ്ഇ സിലബസ് വെട്ടിച്ചുരുക്കി
12:34 AM Jul 09, 2020 | Deepika.com