വികാസ് ദുബെയോട് സാമ്യമുള്ള ഒരാൾ നഗരത്തിലെ ഹോട്ടലിൽ താമസിക്കുന്നതായാണ് പോലീസിന് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് അന്വേഷണം നടത്തിയ പോലീസ് ഹോട്ടൽ ഏതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പോലീസ് ഹോട്ടലിൽ റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡിന് തൊട്ടുമുന്പ് ഇയാൾ രക്ഷപ്പെട്ടു. ദുബെയെ അറസ്റ്റ് ചെയ്യാൻ യുപി പോലീസ് 25 പ്രത്യേക സംഘങ്ങളായി തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. ഗുരുഗ്രാം, ഡൽഹി തുടങ്ങിയ നഗരങ്ങളിലും ദുബെയ്ക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്. വികാസ് ദുബെയെക്കുറിച്ചുള്ള വിവരം നൽകുന്നവർക്കുള്ള പാരിതോഷികം അഞ്ചു ലക്ഷം രൂപയായി ഉയർത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ദുബെയുമായി സാമ്യമുള്ള ഒരാൾ മാസ്ക് ധരിച്ച് ഹോട്ടലിൽ എത്തിയിരുന്നുവെന്ന് കണ്ടെത്തി.
ഫരീദാബാദിൽ പോലീസ് നടത്തിയ റെയ്ഡിൽ വികാസ് ദുബെയുടെ നാലു കൂട്ടാളികളെ അറസ്റ്റ് ചെയ്തു. പ്രഭാത്, ബന്ധു അങ്കുർ, ശ്യാമു ബാജ്പേയ് തുടങ്ങിയവരാണ് പിടിയിലായത്. പ്രഭാതാണ് കാണ്പൂരിൽ നിന്നും ഫരീദാബാദ് വരെ വികാസിന് കൂട്ടുവന്നതെന്നു പോലീസ് കണ്ടെത്തി. ഫരീദാബാദിൽ ഒളിയിടം തരപ്പെടുത്തിയത് അങ്കുറാണ്. നിരവധി ആയുധങ്ങളും കണ്ടെടുത്തു.
അതിനിടെ, ബുധനാഴ്ച രാവിലെ ഹമിർപൂരിലുണ്ടായ ഏറ്റുമുട്ടലിൽ വികാസ് ദുബെയുടെ അടുത്ത അനുയായിയായ അമർ ദുബെയെ പോലീസ് കൊലപ്പെടുത്തിയിരുന്നു. സ്പെഷൽ ടാസ്ക് ഫോഴ്സും ഹമിർപുർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ കൊലപ്പെടുത്തിയത്. അമർ ദുബെയുടെ പക്കൽനിന്നു യന്ത്രത്തോക്കും കണ്ടെടുത്തു.
വികാസ് ദുബെയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിൽ അമർ ദുബെയും ഉണ്ടായിരുന്നു.
വിവരം ചോർത്തിയ പോലീസുകാർ അറസ്റ്റിൽ
കഴിഞ്ഞയാഴ്ച കാൺപുരിൽ നടന്ന ഏറ്റുമുട്ടലിൽ ഡിഎസ്പി മിശ്ര ഉൾപ്പെടെ എട്ട് പോലീസുകാർ കൊല്ലപ്പെട്ടു. ദുബെയ്ക്കു വിവരം ചോർത്തി നൽകിയ വിനയിയും വിക്രുവും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായും കാൺപുർ സീനിയർ എസ്പി ദിനേശ് കുമാർ പറഞ്ഞു.