ന്യൂഡൽഹി: പാങ്ങോംഗ് പ്രദേശം എട്ട് ഫിംഗർ പോയിന്റുകളായാണു തിരിച്ചിരിക്കുന്നത്. ഒന്നു മുതൽ എട്ടുവരെയുള്ള ഫിംഗറുകളിലും ഇന്ത്യ അവകാശം ഉന്നയിക്കുന്നുണ്ട്.
ഫിംഗർ നാലിന് അടുത്ത് ഇന്ത്യൻ സൈനിക പോസ്റ്റും ഉണ്ട്. എട്ട് ഫിംഗറുകളിലും ഇന്ത്യ അവകാശം ഉന്നയിക്കുന്പോൾ അഞ്ച് മുതൽ എട്ടു വരെയുള്ള ഫിംഗറുകളിലാണു ചൈന അവകാശം ഉന്നയിക്കുന്നത്. ദീർഘകാലമായി ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ക്യാന്പുകളും നിർമാണ പ്രവർത്തനങ്ങളും നടത്തിയാണ് ചൈന തത്സ്ഥിതി മാറ്റാൻ ശ്രമിച്ചത്. ഫിംഗർ നാല് വരെ റോഡ് നിർമിച്ച് എത്തിയ ചൈന 120 വാഹനങ്ങളും ഒരു ഡസനോളം ബോട്ടുകളും ഇവിടെ എത്തിച്ചിരുന്നു. വടക്കൻ ഗൽവാനിലെ ഡെപ്സാംഗ് ബൾജിലും ചൈനീസ് സേന നിലയുറപ്പിച്ചു.ഇരുവശത്തും കമാൻഡർ തലത്തിലുള്ള ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാൽ, ഇന്ത്യ അതീവ ജാഗ്രതയിലാണ്.
ദൂരം കുറച്ച അസ്വസ്ഥത
1962ൽ യഥാർഥ നിയന്ത്രണ രേഖയിലെത്താൻ 16 മുതൽ 18 ദിവസം വരെ ഇന്ത്യൻ സേനയ്ക്കു വേണമായിരുന്നു. എന്നാൽ, ഇന്നത് ഒരു ദിവസമായി ചുരുങ്ങിയതാണ് ചൈനയെ പ്രകോപിച്ചത്. മുൻപ് ഉണ്ടായിട്ടില്ലാത്ത വിധം പാലങ്ങളും റോഡുകളും എത്തിയതോടെ മേഖലയിൽ സൈന്യം കൂടുതൽ കരുത്താർജിച്ചു എന്നാണ് എക്സ് സർവീസ് ലീഗ് ലഡാക്ക് റീജിയണ് പ്രസിഡന്റ് റിട്ടയേർഡ് സുബേദാർ മേജർ ഹോണററി ക്യാപ്റ്റൻ സോനം മുറുപ് പറഞ്ഞത്. താൻ ലഡാക്ക് സ്കൗട്ട് റെജിമെന്റിൽ ആയിരുന്ന കാലത്ത് ഇന്നുള്ളതിന്റെ ഒരു ശതമാനം പോലും യാത്രാ സൗകര്യം അതിർത്തിയിൽ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ച േർത്തു. 1977ൽ സേനയിൽ ചേർന്ന സോനും മുറുപ് 2009ലാണു വിരമിച്ചത്.
മരണത്തിന്റെ നദി എന്നറിയപ്പെട്ടിരുന്ന ഷ്യോക് നദി പലതവണ തലങ്ങും വിലങ്ങും നീന്തി സാധനങ്ങൾ മറുകര എത്തിച്ചാണ് പത്തും പന്ത്രണ്ടും ദിവസം കൊണ്ട് അതിർത്തിയിൽ എത്തിയിരുന്നത്. എന്നാൽ, ഇന്ന് ഗൽവാൻ താഴ്വരയിൽ പാലം വന്നതോടെ ഒന്നോ രണ്ടോ ദിവസം കൊണ്ട് സൈന്യത്തിനു മേഖലയിൽ എത്തിച്ചേരാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് സൈനികർതന്നെ ചുമന്നുമാണ് ആയുധങ്ങളും റേഷനും മറ്റു സൈനിക സാമഗ്രികളും ഇവിടെത്തിച്ചിരുന്നത്. റോഡുകൾ വന്നതോടെ സേനയുടെ കരുത്ത് വർധിച്ചതായി അദ്ദേഹം പറഞ്ഞു.
ഹിമപ്പോരാളികൾ
ലഡാക്കിൽ ഇന്ത്യൻ സേനയുടെ കണ്ണും കാതുമാണ് ഹിമ പ്പോരാളികൾ എന്നറിയപ്പെടുന്ന ലഡാക്ക് സ്കൗട്ട്സ് റെജിമെന്റ്. യുദ്ധരംഗത്തും പർവതാരോഹണത്തിലും നിപുണരാണിവർ. കരസേനയിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെട്ട റെജിമെന്റുമാണ് ഇവർ. മഹാവീര ചക്രം, അശോക ചക്രം, കീർത്തി ചക്രം എന്നിവ ഉൾപ്പെടെ 300ൽ അധികം ധീരതയ്ക്കുള്ള പുരസ്കാരങ്ങളാണ് റെജിമെന്റ് കരസ്ഥമാക്കിയിട്ടുള്ളത്.
തനിക്ക് 84 വയസായെന്നും ലഡാക്ക് സ്കൗട്ട്്സിന്റെ ഭാഗമായിരുന്നത് കൊണ്ട് മാത്രം ഇപ്പോഴും ഒരു യുദ്ധത്തിൽ പോരാടാനുള്ള കരുത്തും മനോബലവും ഉണ്ടെന്നാണ് ക്യാപ്റ്റൻ സോനം മുറുപ് പറഞ്ഞത്.
ലഡാക്ക് സ്കൗട്ടസിനെ അഞ്ച് ബറ്റാലിയനിൽ നിന്ന് 20 ബറ്റാലിയനുകളാക്കി ഉയർത്തണമെന്ന് ദീർഘകാലമായുള്ള ആവശ്യമാണെന്ന് ലഡാക്ക് റീജിയൻ എക്സ് സർവീസ് മെൻ ലീഗ് വൈസ് പ്രസിഡന്റ് സുബേദാർ റിസിൻ നവാംഗ് പറഞ്ഞു. 1971ലെ യുദ്ധത്തിലും 1999ലെ കാർഗിൽ യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. രണ്ടു തവണയും അതിർത്തി നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാനിൽ താൻ കാൽ കുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാങ്ങോംഗ് "ഹോട്ട്സ്പോട്ട് '
12:32 AM Jul 09, 2020 | Deepika.com