ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ട്രോമ കെയർ സെന്ററിൽ കോവിഡ് ബാധിച്ചു മരിച്ച യുവതികളുടെ മൃതദേഹം പരസ്പരം മാറി ബന്ധുക്കൾക്കു നൽകി.
എയിംസ് ട്രോമ കെയർ അധികൃതരുടെ അശ്രദ്ധ കാരണം മുസ്ലിം വിഭാഗത്തിൽപ്പെട്ട യുവതിയുടെ മൃതദേഹം ഹിന്ദു കുടുംബത്തിന് അവരുടെ മകളുടേതാണെന്ന പേരിൽ നൽകുകയും അവർ അതു ദഹിപ്പിക്കുകയും ചെയ്തു. മുസ്ലിം വിഭാഗത്തിൽപ്പെട്ട യുവതിയുടെ ബന്ധുക്കൾക്കു ലഭിച്ച മൃതദേഹം അന്ത്യകർമങ്ങൾക്കായി കൊണ്ടുപോകുന്നതിനിടെ, മക്കൾ പെട്ടി തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം അറിയുന്നത്.
ചൊവ്വാഴ്ച രാവിലെയാണു മുസ്ലിം യുവതി മരിച്ചതായി ബന്ധുക്കൾക്ക് ആശുപത്രിയിൽ നിന്ന് അറിയിപ്പു ലഭിക്കുന്നത്. കബറടക്കുന്നതിന് മുൻപായി അമ്മയുടെ മുഖം കാണണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ, ഡൽഹി ഗേറ്റിലെ ശ്മശാനത്തിലെ അധികൃതർക്ക് 500 രൂപ നൽകിയാൽ മാത്രമേ മുഖം കാണിക്കൂ എന്നാണ് ബന്ധുക്കളോട് പറഞ്ഞത്. ഒടുവിൽ 500 രൂപ നൽകി. മൃതദേഹം മൂടിപ്പൊതിഞ്ഞ പ്ലാസ്റ്റിക് അഴിച്ചു മാറ്റിയപ്പോഴാണ് മൃതദേഹം മാറിയത് അറിയു ന്നത്.
എയിംസിലെ ട്രോമ സെന്ററിലെത്തിയപ്പോൾ മൃതദേഹം മാറി ലഭിച്ച ഹിന്ദു കുടുംബം അത് അവരുടെ മകളുടേതാണെന്ന് കരുതി അന്ത്യകർമങ്ങൾ പൂർത്തിയാക്കി ദഹിപ്പിച്ചിരുന്നു. പഞ്ചാബി ബാഗ് ശ്മശാനത്തിലാണ് ചടങ്ങുകൾ നടന്നത്. എന്നാൽ, ദഹിപ്പിച്ചത് തങ്ങളുടെ മകളുടെ മൃതദേഹം അല്ലെന്ന് വ്യക്തമായതോടെ അവരും അങ്കലാപ്പിലായി. സംഭവുമായി ബന്ധപ്പെട്ട് മോർച്ചറി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ഒരാളെ പുറത്താക്കിയതായും എയിംസ് ട്രോമ കെയർ അധികൃതർ പറഞ്ഞു.
എയിംസിൽ കോവിഡ് ബാധിച്ചു യുവതി മരിച്ചു; ബന്ധുക്കൾക്ക് കിട്ടിയതു മറ്റൊരു മൃതദേഹം
12:32 AM Jul 09, 2020 | Deepika.com