ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ തർക്കസാഹചര്യം പൂർണമായി ഒഴിയാതെനിൽക്കേ തന്നെ ലഡാക്കിലെ റോഡ് നിർമാണ പദ്ധതികൾ ഊർജിതമാക്കാൻ കേന്ദ്രത്തിന്റെ നിർദേശം. ലഡാക്കിൽ 20,000 കോടി രൂപയുടെ റോഡ് നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തീകരിക്കണമെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നിർദേശിച്ചു. ഇന്ത്യ-ചൈന തർക്ക മേഖലയിലെ റോഡുകളും ഈ പദ്ധതിയിൽ ഉൾപ്പടും. ഡർബുക്-ഷ്യോക്- ദൗലാത് ബെഗ് ഓൾഡി റോഡ് നിർമാണമാണു കഴിഞ്ഞ രണ്ടു മാസമായി നിലനിൽക്കുന്ന സംഘർഷത്തിലേക്കു വഴി തെളിച്ചത്.
റോഡുകൾക്കു പുറമേ യഥാർഥ നിയന്ത്രണ രേഖയിലേക്കുള്ള വഴിയിൽ 30 പാലങ്ങളുടെയും നിർമാണം ബോർഡർ റോഡ് ഓർഗനൈസേഷൻ നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച പ്രവർത്തനങ്ങൾ വിലയിരുത്താൻ രാജ്നാഥ് സിംഗ് ഡിആർഡിഒയുടെയും ബിആർഒയുടെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.
ഹൈവേകൾ, ടണലുകൾ, 30 സ്ഥിരം പാലങ്ങൾ തുടങ്ങി ലഡാക്കിൽ അതിർത്തിയോട് ചേർന്നുള്ള ബിആർഒയുടെ നിർമാണ പ്രവർത്തനങ്ങൾ വിവിധ ഘട്ടങ്ങൾ പിന്നിട്ടുകഴിഞ്ഞു. കിഴക്കൻ ലഡാക്കിലെ ഒറ്റപ്പെട്ട മേഖലകളിലേക്കുള്ള സൈന്യത്തിന്റെയും സാധാരണ ജനങ്ങളുടെയും സഞ്ചാരം സുഗമമാക്കുകയാണ് ഈ നിർമാണ പ്രവർത്തനങ്ങളുടെ ലക്ഷ്യം.
ലഡാക്കിലെ റോഡ് നിർമാണം ഊർജിതമാക്കാൻ നിർദേശം
12:26 AM Jul 08, 2020 | Deepika.com