ന്യൂഡൽഹി: കേസ് ലിസ്റ്റ് ചെയ്യാൻ താമസിച്ച സംഭവത്തിൽ രജിസ്ട്രിക്കെതിരേ ആരോപണം ഉന്നയിച്ച അഭിഭാഷകനു സുപ്രീം കോടതി 100 രൂപ പിഴയിട്ടു. അഭിഭാഷകനായ റീപക് കൻസലിനാണ് പിഴ വിധിച്ചത്. കോടതികൾ പരിഗണിക്കുന്നതിനുള്ള കേസ് ലിസ്റ്റ് ചെയ്യുന്നതിൽ രജിസ്ട്രി പക്ഷപാതം കാണിക്കുകയാണെന്നു ചൂണ്ടിക്കാട്ടി നൽകിയ പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ടാണു പരമോന്നത കോടതിയുടെ നടപടി. അഭിഭാഷകൻ എന്ന നിലയിലുള്ള ഉത്തരവാദിത്വം ഓർമിപ്പിക്കുന്നതിനുവേണ്ടിയാണു പിഴ വിധിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.
അഭിഭാഷകരും കോടതി രജിസ്ട്രിയും ജുഡീഷൽ വ്യവസ്ഥയുടെ ഒഴിവാക്കാനാവാത്ത വിഭാഗങ്ങളാണെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസുമാരായ അരുണ്‍ മിശ്രയും എസ്. അബ്ദുൾ നസീറും, കോവിഡ് മഹാമാരിയുടെ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലെങ്കിലും അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു.
രജിസ്ട്രിക്കെതിരേ ആരോപണം; അഭിഭാഷകനു പിഴ
12:26 AM Jul 08, 2020 | Deepika.com