ലക്നോ/കാൺപുർ: ഗുണ്ടാനേതാവ് വികാസ് ദുബെയും ചൗബേപുർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന ഡിപിസി ദേവേന്ദ്ര മിശ്രയുടെ കത്തിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തുമെന്ന് പോലീസ്.
ഗുണ്ടകളുമായുള്ള ഏറ്റുമുട്ടലിൽ ഡിഎസ്പി മിശ്ര ഉൾപ്പെടെ എട്ടു പോലീസുകാർ മരിച്ചു. ഏറ്റുമുട്ടലിന് ഒരാഴ്ച മുന്പാണ് മിശ്ര എഴുതിയത് എന്നപേരിൽ സമൂഹമാധ്യമങ്ങളിലാണ് കത്ത് പ്രചരിക്കുന്നത്. കാൺപുർ എസ്എസ്പി ആയിരുന്ന അനന്ത് ദേവിനാണ് മിശ്ര കത്തെഴുതിയതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഉണ്ടായിട്ടുണ്ട്. അനന്ത് ദേവ് ഇപ്പോൾ ഡിഐജിയാണ്.
എസ്എസ്പി ഓഫീലോ മറ്റ് ഓഫീസിലോ കത്ത് ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ ഒപ്പ് അല്ല കത്തിൽ ഉള്ളതെന്നും സീരിയൽ നന്പറോ തീയതിയോ കത്തിലില്ലെന്നും ഡിഐജി ദേവ് പറഞ്ഞു.
വികാസ് ദുബെയ്ക്കെതിരേ ഒരു കേസിൽ ചുമത്തിരിക്കുന്ന കുറ്റം വിനയ് തിവാരി ലഘൂകരിച്ചെന്നാണ് കത്തിൽ പറയുന്നത്. ഗുണ്ടാ ആക്രമണത്തിനുശേഷം വിനയ് തിവാരി ഉൾപ്പെടെ നാലു പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ദുബെയുടെ ബന്ധു ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
വികാസ് ദുബെയുടെ ബന്ധു ശർമ, അയൽവാസി സുരേഷ് വർമ, വേലക്കാരി രേഖ എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽഅറസ്റ്റിലായവരുടെ എണ്ണം നാലായി.
രേഖയുടെ ഭർത്താവും മുഖ്യപ്രതികളിലൊരാളുമായ ദയാശങ്കർ അഗ്നിഹോത്രിയെ കഴിഞ്ഞദിവസം കല്യാൺപുരിൽ നടന്ന ഏറ്റുമുട്ടലിൽ പോലീസ് കീഴ്പ്പെടുത്തിയിരുന്നു. ദുബൈ മധ്യപ്രദേശിൽ ചന്പൽക്കാട്ടിൽ ഒളിച്ചതായാണു വിവരം.
ഇതിനിടെ, ബിജെപി എംഎൽഎമാരായ ഭഗവതി സാഗർ, അഭിജിത് സംഗ എന്നിവരുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നു പറയുന്ന ദുബെയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കൃഷ്ണനഗറിൽനിന്ന് 2017ൽ അറസ്റ്റിലായപ്പോൾ ദുബെ നല്കിയ മൊഴിയാണിത്. അതേസമയം, ആരോപണം നേതാക്കൾ തള്ളിക്കളഞ്ഞു.
കാൺപുർ ഏറ്റുമുട്ടൽ: ദുബെയുമായി പോലീസുകാർക്കു ബന്ധം; അന്വേഷണത്തിന് ഉത്തരവ്
12:14 AM Jul 08, 2020 | Deepika.com