ന്യൂഡൽഹി: സർവകലാശാലകളിലെ അവസാന വർഷ, സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ അവസാനത്തോടെ പൂർത്തിയാക്കാൻ യുജിസി നിർദേശം. ഓണ്‍ലൈനായോ ഓഫ് ലൈനായോ രണ്ടും കൂടി ചേർത്തോ പരീക്ഷകൾ പൂർത്തിയാക്കണം. ജൂലൈയിൽ തന്നെ പരീക്ഷ നടത്തി അവസാന ആഴ്ചയിൽ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തണമെന്ന മുൻ നിർദേശം യുജിസി റദ്ദാക്കി.
അവസാന വർഷ, സെമസ്റ്റർ വിദ്യാർഥികൾ ഒഴികെയുള്ളവർക്ക് മുൻ നിശ്ചയിച്ചതു പ്രകാരം നടക്കും. മുൻ പരീക്ഷകളിലെയും ഇന്റേണൽ മാർക്കിന്റെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തും.
ആവശ്യമെങ്കിൽ നേരത്തെ പ്രസിദ്ധീകരിച്ച അക്കാഡമിക് കലണ്ടറിൽ മാറ്റങ്ങൾ വരുത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി. സെപ്റ്റംബറിൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി പിന്നീട് സർവകാശാലകൾക്ക് പ്രത്യേക പരീക്ഷ നടത്താം. പരീക്ഷ തോൽക്കുന്നവർക്കും ഇതിനൊപ്പം മാർക്ക് മെച്ചപ്പെടുത്തുന്നതിന് അവസരം നൽകും. ഒറ്റത്തവണ എന്ന രീതിയിലായിരിക്കും ഈ അധ്യയന വർഷം പ്രത്യേക പരീക്ഷ നടത്തുക.
പരീക്ഷകൾ നടത്തുന്പോൾ ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും യുജിസി നിർദേശിച്ചിട്ടുണ്ട്. സർവകലാശാലകൾക്ക് പരീക്ഷ നടത്താമെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് യുജിസി യോഗം തീരുമാനമെടുത്തത്.
പരീക്ഷകൾ സെപ്റ്റംബർ അവസാനത്തോടെ പൂർത്തിയാക്കണമെന്നു യുജിസി
12:14 AM Jul 08, 2020 | Deepika.com