ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തിയിൽ യഥാർഥ നിയന്ത്രണരേഖയിൽനിന്ന് പൂർണമായുള്ള സൈനിക പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും നടത്തിയ ചർച്ചയിലാണ് ധാരണ.
സംഘർഷമുണ്ടായ പ്രദേശത്തു സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ ഇ രുപക്ഷവും സ്വീകരിക്കണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നിലനിർത്താൻ ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇരുവരും വീഡിയോ കോൾ വഴി രണ്ടു മണിക്കൂർ സമയം നടത്തിയ ചർച്ചയിൽ സമ്മതിച്ചു.
യഥാർഥ നിയന്ത്രണരേഖ മാനിക്കുമെന്നും ഏകപക്ഷീയമായ അതിർത്തി ലംഘനങ്ങൾ ഇനിയുണ്ടാകില്ലെന്നും ഞായറാഴ്ച നടന്ന ചർച്ചയിൽ ധാരണയായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മൂന്നു ദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ നിമുവിൽ മിന്നൽ സന്ദർശനം നടത്തിയിരുന്നു.
അതിർത്തിയിൽ സംഘർഷം നിലനിന്ന മൂന്നു പട്രോളിം ഗ് പോയിന്റുകളിൽനിന്ന് ഇരുവിഭാഗത്തെയും സൈനികർ ഒന്നര കിലോമീറ്റർ വീതം ഇന്നലെ പിന്മാറി. ഗൽവാൻ താഴ്വരയിലെ പോയിന്റ് 14, പോയിന്റ് 15, ഹോട്ട് സ്പ്രിംഗ് പ്രദേശത്തെ പോയിന്റ് 17- എ എന്നിവിടങ്ങളിൽ നിന്നാണ് സൈന്യം പിന്മാറിയത്. ഈ മേഖലകളിൽ ഇപ്പോൾ ഇരു സേനകൾക്കിടയിൽ മൂന്നു കിലോമീറ്റർ അകലമുണ്ട്. ജൂണ്‍ പതിനഞ്ചിന് 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട പട്രോൾ പോയിന്റ് 14ലെ താത്കാലിക കൂടാരങ്ങളും ചൈന നീക്കംചെയ്തു. ചൈനയുടെ പിന്മാറ്റത്തിന്റെ ആദ്യപടി മാത്രമാണിത്. ഇത് യഥാർഥ പിന്മാറ്റമാണോ എന്ന് കാത്തിരുന്നു കാണേണ്ടതുണ്ടെന്നാണ് കരസേനാ വൃത്തങ്ങൾ പ്രതികരിച്ചത്.
കടുത്ത വേനലിൽ മഞ്ഞുരുകുന്നതുമൂലം ഗാൽവാൻ നദിയിൽ വെള്ളപ്പൊക്കമുണ്ടായി കരകവിഞ്ഞൊഴുകുന്നതിനാൽ അവിടെ നിലയുറപ്പിക്കാനാവാത്തതിനാലാണു ചൈന പിന്മാറ്റത്തിന് ഒരുങ്ങിയതെന്നും വാദമുണ്ട്. പാംഗോംഗ് മേഖലയിലെ കൈയേറ്റവും ചൈനയുടെ നിർമാണ പ്രവർത്തനങ്ങളും അതേപടി നിലനിൽക്കുകയുമാണ്.
ജൂണ്‍ 22ന് എടുത്ത ഉപഗ്രഹ ചിത്രത്തിൽനിന്നു വ്യക്തമാകുന്നതനുസരിച്ച് യഥാർഥ നിയന്ത്രണ രേഖ കടന്ന് ചൈന വൻ ആയുധ വിന്യാസവും നിർമാണ പ്രവർത്തനങ്ങളും നടത്തി എന്നാണ്. ഗൽവാൻ താഴ്വരയിൽ 423 മീറ്റർ ഇന്ത്യൻ ഭാഗത്തേക്ക് ചൈന കടന്നു കയറിയതായും ചിത്രത്തിൽ നിന്നും വ്യക്തമാകുന്നു.
മേയിൽ നടന്ന സംഘർഷത്തിനുശേഷം ഇന്ത്യൻ സൈന്യത്തിന് പട്രോളിംഗ് നിഷേധിച്ച പാംഗോംഗ് തടാക മേഖലയിൽ ചൈന നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തിയതായാണ് പ്ലാനറ്റ് ലാബ്സിന്റെ ഉപഗ്രഹചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്.
സെബി മാത്യു
ഇന്ത്യ-ചൈന അതിർത്തിയിൽ പിന്മാറ്റത്തിനു ധാരണ
12:35 AM Jul 07, 2020 | Deepika.com