ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിൽ പിരിമുറുകി നിന്ന 60 ദിവസത്തെ സംഘർഷത്തിനൊടുവിലാണ് ഇരുപക്ഷത്തെയും സേനകൾ പിന്മാറാൻ ധാരണയാകുന്നത്. 2017ൽ ഭൂട്ടാൻ അതിർത്തിയിലെ ഡോക്ലായിലുണ്ടായ സംഘർഷം 73 ദിവസം നീണ്ടുനിന്നു. മേയ് അഞ്ച്, ആറ് തീയതികളിൽ പാംഗോംഗ് തടാകത്തിന്റെ വടക്കൻ തീരത്ത് ഇന്ത്യയുടെയും ചൈനയുടെയും പട്രോളിംഗ് ടീമുകൾ ഏറ്റുമുട്ടിയതാണു സംഘർഷത്തിനു തുടക്കം. മൂന്നു ദിവസത്തിനുശേഷം സിക്കിമിലെ നാക്ക് ലായിൽ വീണ്ടും ഇരുസേനകളും ഏറ്റുമുട്ടി. ഇരുപക്ഷത്തുനിന്നുമായി 150 സൈനികർ ഏറ്റുമുട്ടിയപ്പോൾ നാല് ഇന്ത്യൻ സൈനികർക്കും ഏഴ് ചൈനീസ് സൈനികർക്കും പരിക്കേറ്റു.
അതിർത്തി കടന്ന്
മേയ് പന്ത്രണ്ടിനാണ് പാംഗോംഗ് തീരത്തുനിന്ന് ഗൽവാൻ താഴ്വരയിലേക്കു ശ്രദ്ധ തിരിയുന്നത്. പ്രദേശത്ത് ചൈനയുടെ സൈനികർ നിലയുറപ്പിക്കുകയും ടെന്റുകളും മറ്റും സ്ഥാപിക്കുകയും ചെയ്തു. ഏറെക്കാലമായി ശാന്തമായിരുന്ന ഗൽവാൻ താഴ്വര അതോടെ സംഘർഷത്തിലേക്കു വഴിമാറി.
മേയ് 19ന് ഹോട്ട്സ്പ്രിംഗ് മേഖലയിലും സേനകൾ നേർക്കുനേർ നിലയുറപ്പിച്ചു. അതോടെ അതിർത്തി നിയന്ത്രണ രേഖ ഇന്ത്യൻ സൈന്യം മറികടന്നു എന്ന ആരോപണവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
ആരോപണം ഇന്ത്യ പാടേ നിഷേധിച്ചു. എങ്കിലും യഥാർഥ അതിർത്തി നിയന്ത്രണ രേഖയോടു ചേർന്ന ഇന്ത്യൻ സേനയുടെ പ്രവർത്തനങ്ങളെല്ലാം ചൈന വിലക്കി. ഇന്ത്യൻ സൈന്യത്തിന്റെ പതിവ് പട്രോളിംഗ് ചൈന തടസപ്പെടുത്തിയെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മേയ് അവസാനത്തോടെ കരസേനാ മേധാവി ജനറൽ എം.എ. നരവനെ ലേ യിലേ പതിനാലാം കോറിന്റെ സൈനിക ആസ്ഥാനം സന്ദർശിച്ചു. പിന്നാലെ ഇന്ത്യയും ചൈനയും സൈനിക, നയതന്ത്രതല ചർച്ച ആരംഭിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കി. അതിർത്തിയിലെ അസ്വസ്ഥതയ്ക്കു നയതന്ത്രം കൊണ്ടു മാത്രം പരിഹാരമാകില്ലെന്ന് ഇന്ത്യ അതിനോടകംതന്നെ നിലപാടെടുത്തിരുന്നു.
പ്രതിരോധനിര
ജൂണ് രണ്ടിന് ചൈനയുടെ സൈനിക നീക്കത്തിനു കരസേന പ്രതിരോധനിര തീർത്തതായി രാജ്നാഥ് സിംഗ് അറിയിച്ചു. ഇതിനിടെ, ലഡാക്കിൽ സൈനികതലത്തിൽ ചർച്ചകൾ തുടർന്നുകൊണ്ടിരുന്നു. ജൂണ് ഒൻപതിന് ഇരുപക്ഷവും പിന്മാറാം എന്നു ധാരണയുമായി. പാംഗോംഗ്, സ്പ്രിംഗ് ഹോട്ട്, ഗൽവാൻ താഴ്വര എന്നീ മൂന്നു സംഘർഷ മേഖലകളിൽനിന്ന് ചൈന പിന്മാറുമെന്ന് കരസേന പ്രഖ്യാപിക്കുകയും ചെയ്തു. നാലു ദിവസത്തിനുശേഷം പിന്മാറ്റം ഘട്ടംഘട്ടമായി നടക്കുമെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കരസേന മേധാവിയും പറഞ്ഞു.
എന്നാൽ, ചൈന ധാരണ തെറ്റിച്ച് പിന്മാറ്റം നടത്തിയില്ല. മാത്രമല്ല ചൈന ഗൽവാൻ താഴ്വരയിൽ നടത്തിയ ചില പുതിയ നിർമാണ പ്രവർത്തനങ്ങളും ഇന്ത്യൻ സേനയുടെ ശ്രദ്ധയിൽ പെട്ടു. അതോടെയാണ് കേണൽ ബി. സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇതു പരിശോധിക്കാനായി തിരിച്ചത്.
എന്നാൽ, ചൈനീസ് പട്ടാളം മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു. ടെന്റുകളും മറ്റും പൊളിച്ചു നീക്കാൻ ഇന്ത്യൻ സൈന്യം ചെന്നപ്പോൾ പുതിയതായി എത്തിയ ചൈനീസ് ട്രൂപ്പാണ് ഇവരെ നേരിട്ടത്. ആണി തറച്ച വടികൾ കൊണ്ടും പ്രാകൃത ആയുധങ്ങൾ കൊണ്ടും അവർ ഇന്ത്യൻ സേനയെ നേരിട്ടു. കല്ലേറും ഉണ്ടായി. ഈ സംഘർഷത്തിലാണ് കേണൽ സന്തോഷ് ബാബു ഉൾപ്പടെ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത്. സംഘർഷത്തിൽ എത്ര സൈനികർ അവരുടെ പക്ഷത്ത് കൊല്ലപ്പെട്ടു എന്ന ചൈന ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.
സംഘർഷത്തിനു പിന്നാലെ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യക്കു പിന്തുണ നൽകി. ചൈനയുടെ വശത്ത് പാക്കിസ്ഥാൻ മാത്രമാണ് ഉണ്ടായിരുന്നത്. ചൈനയുടെ ആരോപണങ്ങൾ തെറ്റാണെന്നു വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തു വന്നു.
പരിഹാര ചർച്ചകൾ
രണ്ടു വട്ടംകൂടി സൈനികതലത്തിൽ ചർച്ച നടന്നു. അതിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലഡാക്ക് സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പെട്ടെന്നു സന്ദർശനം റദ്ദാക്കി. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി ലഡാക്കിലെ നിമുവിൽ മിന്നൽ സന്ദർശനം നടത്തി. ഞായറാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് രണ്ടുമണിക്കൂർ വീഡിയോ കോളിലൂടെ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തു. അതിനു പിന്നാലെയാണ് ചൈന ഇന്നലെ പിന്മാറ്റത്തിന്റെ ആദ്യപടിയായി ഒരു കിലോമീറ്റർ പുറകിലേക്കു മാറിയത്. എന്നാൽ, പിന്മാറ്റം യഥാർഥ്യമാണോ എന്ന് നിരീക്ഷിച്ച് ഉറപ്പിക്കേണ്ടിവരുമെന്നാണ് ഇന്ത്യൻ സൈന്യം വിലയിരുത്തുന്നത്.
60 ദിവസം മുഖാമുഖം; ഒടുവിൽ പിന്മാറ്റം
12:35 AM Jul 07, 2020 | Deepika.com