കാൺപുർ/ലക്നോ:യുപിയിലെ കാൺപുരിൽ എട്ടു പോലീസുകാരെ വെടിവച്ചുകൊന്നശേഷം കൊടുംകുറ്റവാളി വികാസ് ദുബെ രക്ഷപെട്ട സംഭവത്തിൽ മൂന്നു പോലീസുകാർക്കുകൂടി സസ്പെൻഷൻ. പോലീസുകാരുടെ നീക്കം സംബന്ധിച്ച് ദുബെയ്ക്കു വിവരം കൈമാറിയെന്ന സംശയത്തിന്റെ പേരിലാണു നടപടി. ദുബെയെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷികം ഒരുലക്ഷത്തിൽനിന്ന് 2.5 ലക്ഷമായി ഉയർത്തുകയും ചെയ്തു.
ദുബെയെയും കൂട്ടാളികളെയും പിടികൂടുന്നതിനു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റെയ്ഡ് തുടരുകയാണെന്ന് യുപി ഡിജിപി എച്ച്.സി. അശ്വതി അറിയിച്ചു. ബിക്രുവിലുള്ള വസതിയിലേക്ക് പോലീസ് സംഘം തിരിച്ചിട്ടുണ്ടെന്ന വിവരം ദുബെയ്ക്കു ചോർത്തിനൽകിയ സ്റ്റേഷൻ ഓഫീസർ വിനയ് തിവാരിയെ നേരത്തെ സസ്പൻഡ് ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് ബിക്രുവിൽവച്ച് എട്ടു പോലീസുകാരെ വധിച്ചശേഷം ദുബെയും കൂട്ടാളികളും രക്ഷപ്പെട്ടത്. ദുബെയുടെ ഉറ്റ അനുയായി ദയാശങ്കർ അഗ്നിഹോത്രി കഴിഞ്ഞദിവസം പോലീസ് പിടിയിലായെങ്കിലും കൊടുംകുറ്റവാളി സുരക്ഷിതസ്ഥാനത്ത് തുടരുകയാണ്.
കാൺപുർ ഏറ്റുമുട്ടൽ : മൂന്നു പോലീസുകാർക്കുകൂടി സസ്പെൻഷൻ
12:35 AM Jul 07, 2020 | Deepika.com