ന്യൂഡൽഹി: ഇന്ത്യൻ ഭൂമിയിലെ ചൈനയുടെ കടന്നുകയറ്റത്തിന്റെ പേരിൽ തുടർച്ചയായി കേന്ദ്രസർക്കാരിനെതിരേ ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൈന്യത്തിന്റെ വീര്യത്തെയാണു ചോദ്യം ചെയ്യുന്നതെന്നു ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ. പാർലമെന്റിന്റെ പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ഒരു യോഗത്തിൽപോലും പങ്കെടുക്കാതെയാണു രാഹുൽ ആത്മവീര്യം കെടുത്തുന്നതെന്നും നഡ്ഡ ആരോപിച്ചു.
എന്നാൽ, പതിനഞ്ചു ലക്ഷം സായുധ സൈനികരുടെയും 26 ലക്ഷം സൈനിക പെൻഷൻകാരുടെയും 11,000 കോടി രൂപയുടെ ക്ഷാമബത്ത വെട്ടിക്കുറച്ച മോദി സർക്കാരിന്റെ നടപടിയാണോ സൈനികരുടെ ആത്മവീര്യം ചോർത്തിയതെന്ന് നഡ്ഡ വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുർജേവാല ചോദിച്ചു. ഇതടക്കം അക്കമിട്ടു നിരത്തിയ കോണ്‍ഗ്രസിന്റെ ഏഴു ചോദ്യങ്ങൾക്കു മോദി ഉത്തരം പറയണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസുരക്ഷയെ അപകടത്തിലാക്കിയതു കേന്ദ്രസർക്കാരാണെന്നും ഇന്ത്യൻ അതിർത്തിക്കുള്ളിലെ ചൈനയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി പറയാനാകാത്തതിനാലാണു വിലകുറഞ്ഞ ശ്രദ്ധ തിരിക്കലിനും ബിജെപിയും നഡ്ഡയും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.
ഗൽവാൻ താഴ്വരയിൽ നിന്നു ചൈനീസ് സേന പിന്മാറുന്നതായി ചില വാർത്താചാനലുകൾ നൽകിയ വാർത്ത ശരിയെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്നു കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. എന്നാൽ, ഇന്ത്യയുടെ മണ്ണിൽ ആരും കയറിയിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നോയെന്നു വ്യക്തമാക്കണം. മോദി സർക്കാരിന്റെ കാലത്ത് 2015നുശേഷം 2,264 കടന്നാക്രമണങ്ങൾ ഉണ്ടായതിന് ആരാണ് ഉത്തരവാദി.? ചൈനയുമായുളള ഇന്ത്യയുടെ അതിർത്തിക്കുളളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുന്നതിൽ മോദി സർക്കാർ വീഴ്ച വരുത്തിയില്ലേയെന്നും സുർജേവാല ചോദിച്ചു.
ഇന്ത്യയുടെ പ്രതിരോധ ചെലവുകൾ 1962നുശേഷവും 52 വർഷത്തിനിടയിലുമുള്ള ഏറ്റവും കുറഞ്ഞുവെന്നു മുൻ ബിജെപി അധ്യക്ഷൻ മുരളി മനോഹർ ജോഷി അധ്യക്ഷനായ പാർലമെന്ററി എസ്റ്റിമേറ്റ്സ് കമ്മിറ്റി ചൂണ്ടിക്കാട്ടിയതാണോ സായുധ സൈനികരുടെ ആത്മവീര്യം ഉയർത്താൻ മോദി സർക്കാരിന്റെ സംഭാവനയെന്ന് സുർജേവാല ചോദിച്ചു. ഇന്ത്യയിലെ യുദ്ധോപകരണങ്ങളുടെ 68 ശതമാനവും പുരാവസ്തുവായെന്നു ജനറൽ ബി.സി. ഖണ്ഡൂരി അധ്യക്ഷനായ പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിനു മോദി സർക്കാർ ചെവി കൊടുത്തോ?- സുർജേവാല ചോദിച്ചു.
ലഡാക്ക് അതിർത്തിയിലെ ചൈനയുമായുള്ള സംഘർഷത്തെത്തുടർന്നു ബിജെപിയും കോണ്‍ഗ്രസും വാക്പോരു കടുപ്പിച്ചെങ്കിലും പ്രശ്നങ്ങൾക്ക് ഇന്നലെയും പരിഹാരമായില്ല.
തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ചു കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ രാഹുലിനെതിരേ ബിജെപി അധ്യക്ഷൻ തന്നെ നേരിട്ട് രംഗത്തിറങ്ങിയതോടെ രാഷ്ട്രീയപ്പോരിനു മൂർച്ഛയേറി.
രാഹുലിനെ പ്രതിരോധിക്കാനും കേന്ദ്രസർക്കാരിനെതിരേ പ്രത്യാക്രമണം നടത്താനും എഐസിസി മാധ്യമ വിഭാഗം തലവൻ സുർജേവാലയുടെ പ്രസ്താവനകൾക്കു പുറമേ കോണ്‍ഗ്രസ് വക്താവ് പവൻ ഖേര പത്രസമ്മേളനവും നടത്തി.
ജോർജ് കള്ളിവയലിൽ
രാഹുൽ സൈനികരുടെ ആത്മവീര്യം ചോർത്തുന്നു: നഡ്ഡ
12:34 AM Jul 07, 2020 | Deepika.com