ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് നിർണയത്തിനുളള പരിശോധനകൾ ഒരു കോടി കടന്നെന്ന് വ്യക്തമാക്കി ഐസിഎംആർ. ഇന്നലെ 24 മണിക്കൂറിനിടെ രാജ്യത്ത് 1,80,596 സാന്പിളുകളാണു പരിശോധിച്ചത്. ഇതോടെ പരിശോധനകളുടെ എണ്ണം 1,00,04,101 ആയി ഉയർന്നതായി ഐസിഎംആർ വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദിനംപ്രതിയുളള പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു വരികയാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രതിദിനം ശരാശരി രണ്ടുലക്ഷത്തിൽപ്പരം പരിശോധനകളാണു നടന്നത്. അഞ്ചുദിവസത്തിനിടെ പത്തുലക്ഷത്തോളം പരിശോധനകൾ നടന്നു. കോവിഡ് വ്യാപനം തടയുന്നതിന് പരിശോധനകളുടെ എണ്ണം ഉയർത്തേണ്ടത് അനിവാര്യമാണ്. ഇതു മുന്നിൽ കണ്ട് രാജ്യത്ത് ഒന്നടങ്കം 1,105 ലാബുകൾക്കാണ് പരിശോധനയ്ക്ക് അനുമതി നൽകിയത്. പിസിആർ ടെസ്റ്റിന് മാത്രം 592 ലാബുകൾക്കാണ് അനുമതി നൽകിയത്.
പ്രതിദിനം മൂന്നു ലക്ഷത്തോളം പരിശോധനകൾ നടത്താനുളള ശേഷി കൈവരിച്ചിട്ടുണ്ട്. പരിശോധനകൾ വർധിപ്പിച്ച് കോവിഡ് രോഗികളെ അതിവേഗത്തിൽ കണ്ടെത്താനാണ് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുളള നിർദേശം. അതിലൂടെ സന്പർക്കപ്പട്ടിക തയ്യാറാക്കുന്നത് ഉൾപ്പെടെയുളള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നും ഐസിഎംആർ ചൂണ്ടിക്കാണിക്കുന്നു.
രോഗവ്യാപനം കൂടുതലുളള തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളോട് പരിശോധന വർധിപ്പിക്കാൻ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. ട്രൂനാറ്റ്, സിബിനാറ്റ് ടെസ്റ്റുകൾ നടത്താൻ തയ്യാറുളള ലാബുകളെ കണ്ടെത്തി ഇവർക്ക് അംഗീകാരം വാങ്ങി നൽകുന്നതിന് വേണ്ടിയുളള നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐസിഎംആർ വ്യക്തമാക്കി.
കോവിഡ് പരിശോധന ഒരു കോടി കടന്നെന്ന് ഐസിഎംആർ
12:34 AM Jul 07, 2020 | Deepika.com