ഡെറാഡൂൺ: ഉത്തരാഖണ്ഡ് അതിർത്തിയിൽ നേപ്പാൾ പോലീസ് സ്ഥാപിച്ച ആറ് ഔട്ട്പോസ്റ്റുകളിൽ രണ്ടെണ്ണം നീക്കം ചെയ്തു. ധാർച്ചുലയ്ക്കു സമീപം സ്ഥാപിച്ച ഔട്ട്പോസ്റ്റുകളാണു കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. ഇന്ത്യാവിരുദ്ധ നിലപാടുകളുടെ പേരിൽ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി കമ്യുണിസ്റ്റ് പാർട്ടിയിൽ ഒറ്റപ്പെട്ടതിനിടെയാണു പുതിയ സംഭവവികാസം.
പിത്തോർഗഡ് ജില്ലയിൽ ധാർച്ചുല പട്ടണത്തെ ലിപുലേഖ് ചുരവുമായി ബന്ധിപ്പിക്കുന്ന റോഡ് ഇന്ത്യ തുറന്നത് നേപ്പാളിനെ പ്രകോപിപ്പിച്ചിരുന്നു. തുടർന്നാണ് ഔട്ട്പോസ്റ്റുകൾ സ്ഥാപിച്ചത്.
പിത്തോർഗഡിലെ കാലാപാനി, ലിപുലേഖ്, ലിംപിയാധുര മേഖലകൾ തങ്ങളുടേതാണെന്നു നേപ്പാൾ അവകാശമുന്നയിച്ചു. ഇവ ഉൾപ്പെടുത്തി പുതിയ ഭൂപടവും പുറത്തിറക്കി. നേപ്പാൾ പാർലമെന്റ് ഇതിന് അംഗീകാരവും നല്കി. രണ്ട് ഒൗട്ട്പോസ്റ്റുകൾ നീക്കം ചെയ്ത കാര്യം ധാർചുല സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനിൽകുമാർ ശുക്ല സ്ഥിരീകരിച്ചു. അതിർത്തിയോടു ചേർന്നു ഉക്കു, ബക്ര മേഖലകളിലെ ഒൗട്ട്പോസ്റ്റുകളാണു നീക്കം ചെയ്തത്.
അതിർത്തിയിലെ രണ്ട് ഔട്ട്പോസ്റ്റുകൾ നേപ്പാൾ നീക്കം ചെയ്തു
12:34 AM Jul 07, 2020 | Deepika.com