ലക്നോ/കാൺപുർ: യുപിയിൽ എട്ടു പോലീസുകാരെ വെടിവച്ചുകൊന്നശേഷം രക്ഷപ്പെട്ട കൊടുംകുറ്റവാളി വികാസ് ദുബെയ്ക്കായി അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇയാളുടെ ഉറ്റ അനുയായി അറസ്റ്റിലായി. ദയാശങ്കർ അഗ്നിഹോത്രി എന്നയാളാണു പിടിയിലായത്. പ്രത്യാക്രമണത്തിനിടെ ദയാശങ്കറിന്റെ കാലിനു വെടിയേൽക്കുകയായിരുന്നു.
ദുബെയെ പിടികൂടുന്നതിനായി കാൺപുരിലെ ബിക്രുവിലുള്ള വസതിയിൽ റെയ്ഡ് നടത്തുന്നതിനിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ വൈദ്യുതിവകുപ്പിലെ രണ്ട് ജീവനക്കാരെ പോലീസ് ചോദ്യംചെയ്തു. വൈദ്യുതിബന്ധം വിച്ഛേദിച്ചയാളെയും പോലീസ് കണ്ടെത്തി. പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പിനെത്തുടർന്നാണു വൈദ്യുതിബന്ധം വിച്ഛേദിച്ചതെന്നാണ് ഇയാളുടെ മൊഴി. ഫോൺ സന്ദേശം വന്നതു പോലീസ് സ്റ്റേഷനിൽ നിന്നാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചെങ്കിലും ഉത്തരവാദിയെ കണ്ടെത്തിയിട്ടില്ല. ഈ സംഭവത്തിൽ സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സസ്പൻഷനിലാണ്. റെയ്ഡ് വിവരം പോലീസിൽനിന്നു ചോർന്നുകിട്ടിയിരുന്നുവെന്ന് അറസ്റ്റിലായ ദയാശങ്കറും ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു.
ബിജെപി നേതാവും മുൻ യുപി മന്ത്രിയുമായ സന്തോഷ് ശുക്ലയെ 2001 പോലീസ് സ്റ്റേഷനിൽ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് വികാസ് ദുബെ. ഇതിനുപുറമേ അറുപതോളം ക്രിമിനൽ കേസുകളും ഇയാൾക്കെതിരേയുണ്ട്.
വികാസ് ദുബെയുടെ ഉറ്റ അനുയായി പിടിയിൽ
12:25 AM Jul 06, 2020 | Deepika.com