ന്യൂഡൽഹി: അപ്രതീക്ഷിതമായി അതിർത്തിയിലെത്തി ചൈനയ്ക്കു താക്കീതു നല്‍കിയും ഇന്ത്യൻ സൈനികർക്ക് ആത്മവിശ്വാസം പകർന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം. നരവനെ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി ലഡാക്കിലെത്തിയത്. ലഡാക്കിൽനിന്നു മടങ്ങിയെത്തിയശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ സമിതി യോഗവും ചേർന്നു.
ലേയിലെ സൈനിക വിമാനത്താവളത്തിൽ ഇന്നലെ അതിരാവിലെയാണു പ്രധാനമന്ത്രി എത്തിയത്. വടക്കൻ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ വൈ.കെ. ജോഷിയും മറ്റു മുതിർന്ന സൈനിക ഉദ്യോഗസ്ഥരും സ്വീകരിച്ചു.
14 കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് അതിർത്തിയിലെ സാഹചര്യം വിശദീകരിച്ചു. നിലവിലെ സേനാവിന്യാസം, ചൈനയുമായുള്ള ചർച്ചകളുടെ പുരോഗതി എന്നിവ അറിയിച്ചു. സംഘർഷം പരിഹരിക്കാൻ സൈനികതലത്തിൽ നടന്ന ചർച്ചകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ഹരീന്ദർ സിംഗായിരുന്നു.
ലഡാക്കിലെ നിമുവിൽ കര, വ്യോമ സേനകളുടെയും ഐടിബിപിയുടെയും ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിച്ചു. 11,000 അടി ഉയരത്തിലുള്ള അതികഠിനമായ ഭൂപ്രദേശമാണ് നിമു. സൈനികവേഷത്തിലായിരുന്നു പ്രധാനമന്ത്രി. ധീരസൈനികരുമായി സംവദിക്കുന്നു എന്ന വരികളോടെയുള്ള ചിത്രം സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മോദി പങ്കുവച്ചു.
ജൂണ്‍ 15ലെ സംഘർഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ഭരണനേതൃത്വത്തെ പ്രതിനിധീകരിച്ച് ഒരു നേതാവ് ലഡാക്കിലെത്തുന്നത്.
വൈകുന്നേരം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ സംബന്ധിച്ചു.
ഇന്ത്യൻ സേനയുടെ കരുത്ത് ശത്രുക്കൾ മനസിലാക്കിക്കഴിഞ്ഞിരിക്കുന്നു എന്നാണ് സൈനികരോടു മോദി പറഞ്ഞത്. ദുർബലന് ഒരിക്കലും സമാധാനം സ്ഥാപിക്കാൻ കഴിയില്ല. എന്നാൽ, ശക്തന് സമാധാനം പാലിക്കാൻ എപ്പോഴും കഴിയും. രാജ്യാതിർത്തികളുടെ വിസ്തൃതി വർധിപ്പിക്കുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു. ഇത് വികസനത്തിന്റെ കാലമാണ്. അതിർത്തി വിസ്താരം കൂട്ടാൻ ഇറങ്ങിത്തിരിച്ചവർക്ക് നഷ്ടങ്ങൾ നേരിടേണ്ടിവരികയോ പിന്തിരിഞ്ഞോടുകയോ ചെയ്യേണ്ടിവരുമെന്നതിനു ചരിത്രം സാക്ഷിയാണ്.
എല്ലാ ഇന്ത്യക്കാരും വിശ്വസിക്കുന്നതു സൈന്യത്തിനു രാജ്യത്തെ ശക്തമാക്കാനും സുരക്ഷിതമാക്കാനും കഴിയുമെന്നാണ്. ആത്മവിശ്വാസവും അർപ്പണബോധവും വിശ്വാസവും അചഞ്ചലതയും അതിന്റെ മൂർധന്യത്തിലാണെന്നു മോദി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂണ്‍ 15ന് 20 ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടമായ അതിർത്തിസംഘർഷത്തിനുശേഷം ലഡാക്ക് സന്ദർശനത്തിലൂടെ ചൈനയ്ക്ക് ശക്തമായ സന്ദേശം നൽകുകയാണ് മോദിയുടെ ലക്ഷ്യം.
സെബി മാത്യു
ലഡാക്കിൽ മോദിയുടെ മിന്നൽ സന്ദർശനം
02:24 AM Jul 04, 2020 | Deepika.com