മുംബൈ: നിറപ്പകിട്ടാർന്ന ഒട്ടേറെ ബോളിവുഡ് ചിത്രങ്ങൾക്കു മാസ്മരികനൃത്തച്ചുവടുകൾ രൂപപ്പെടുത്തിയ നൃത്തസംവിധായിക സരോജ് ഖാൻ(71) അരങ്ങൊഴിഞ്ഞു. ഹൃദയാഘാതത്തെത്തുടുർന്നു വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ ബാന്ദ്രയിലെ ഗുരുനാനാക് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെത്തുടർന്നു കഴിഞ്ഞമാസം 20നാണ് സരോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൂന്നാംവയസിൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റംകുറിച്ച സരോജ് പിന്നീട് സിനിമകളിലെ നൃത്തസംഘത്തിൽ പതിവുസാന്നിധ്യമായി. 13-ാം വയസിൽ നൃത്തസംവിധായകനായ ബി.സോഹൻലാലിനെ വിവാഹം ചെയ്തു. രണ്ടുമക്കളുണ്ട്, രാജുവും സുകന്യയും. വിവാഹസമയത്ത് സോഹൻലാലിന് 41 വയസുണ്ടായിരുന്നു. വിവാഹിതനും നാലു കുട്ടികളുടെ പിതാവുമായിരുന്നു സോഹൻലാൽ എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് അവർ പിന്നീട് പറഞ്ഞത്.
ഇന്ത്യൻ സിനിമാനൃത്തരംഗത്തിന്റെ മാതാവ് എന്ന വിളിപ്പേരിലറിയപ്പെടുന്ന സരോജിന്റെ കൈയൊപ്പ് പതിഞ്ഞ ഒട്ടേറെ ഗാനരംഗങ്ങളാണ് 1980കൾ മുതലുള്ള നാലുപതിറ്റാണ്ടുകാലം ബോളിവുഡിൽ പുറത്തിറങ്ങിയത്. നൃത്തസംവിധാനത്തിനു നാലുതവണ ദേശീയപുരസ്കാരം നേടിയ സരോജ്, മണിരത്നം സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ഇരുവർ’ ഉൾപ്പെടെ ഏതാനും തമിഴ്ചിത്രങ്ങൾക്കും നൃത്തമൊരുക്കി. തൊണ്ണൂറുകളുടെ രണ്ടാംപകുതിയിൽ തരംഗമായ ‘തേസാബി’ലെ ‘ഏക് ദോ തീൻ’, ദേവദാസിലെ ‘ഡോലാ രേ’, ബേട്ടയിലെ ‘ധക്ക് ധക്ക് കർനെ ലഗാ’, ‘മിസ്റ്റർ ഇന്ത്യ’യിലെ ‘ഹവാ ഹവാ’ തുടങ്ങിയവ ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടത്. കരണ്‍ ജോഹർ സംവിധാനം ചെയ്ത ‘കലങ്കി’ലെ ‘തബാ ഹോ ഗയേ’ ആണ് അവസാനമായി ചുവടൊരുക്കിയത്.
ഒരു മികച്ച നർത്തകിയായി തന്നെ രൂപപ്പെടുത്തിയത് സരോജാണെന്നു ബോളിവുഡിലെ മുൻകാല നായിക മാധുരി ദീക്ഷിത് അനുസ്മരിച്ചു. കഥക് നർത്തകിയായ മാധുരിയെ ബോളിവുഡ് നൃത്തം ചെയ്യാൻ പഠിപ്പിച്ചത് സരോജ് ഖാനാണ്.
ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാൻ അരങ്ങൊഴിഞ്ഞു
02:24 AM Jul 04, 2020 | Deepika.com