ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 65 വയസിനു മുകളിലുള്ളവർക്കു പോസ്റ്റൽ വോട്ട് ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി. കോവിഡ് ബാധിതർക്കും രോഗബാധ സംശയിക്കുന്നവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ട് ചെയ്യാം. ഇതിനായി തെരഞ്ഞെടുപ്പു നടത്തിപ്പുചട്ടം ഭേദഗതി ചെയ്തു കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
ഒക്ടോബർ-നവംബർ മാസങ്ങളിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഈ തീരുമാനം.
65നു മുകളിൽ പ്രായമുള്ളവർക്കും കോവിഡ് രോഗികൾക്കും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താൻ സൗകര്യമോ പോസ്റ്റൽ ബാലറ്റോ അനുവദിക്കുമെന്നു ബിഹാർ തെരഞ്ഞെടുപ്പു കമ്മീഷൻ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. പോളിംഗ് ബൂത്തുകളുടെ എണ്ണം കൂട്ടാനും ഒരു പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തുന്നവരുടെ എണ്ണം കുറയ്ക്കാനും കമ്മീഷൻ നിർദേശിച്ചു.
80നു മുകളിൽ പ്രായമുള്ളവർക്കും ശാരീരിക അവശതകളുള്ളവർക്കും പോസ്റ്റൽപോട്ട് സൗകര്യം നേരത്തേതന്നെയുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ പ്രായപരിധി 65 ആയി കുറയ്ക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചിരുന്നു. നിയമമന്ത്രാലയം ഇത് അംഗീകരിക്കുകയായിരുന്നു.
സെബി മാത്യു
65 വയസ് കഴിഞ്ഞവർക്കും കോവിഡ് രോഗികൾക്കും പോസ്റ്റൽ വോട്ട്
01:23 AM Jul 03, 2020 | Deepika.com