ന്യൂഡൽഹി: ഇറ്റാലിയൻ എണ്ണക്കപ്പലായ എൻറിക്ക ലക്സിയിലെ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട കേസിൽ ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് അന്താരാഷ്ട്ര ആർബിട്രേഷൻ ട്രൈബ്യൂണൽ വിധി.
ജീവഹാനിക്കും ശാരീരിക ഉപദ്രവത്തിനും സെന്റ് ആന്റണി എന്ന മത്സ്യബന്ധന ബോട്ടിലെ ക്യാപ്റ്റൻ അടക്കമുള്ളവർ നേരിടേണ്ടി വന്ന മാനസികവ്യഥയും കണക്കിലെടുത്താണു വിധി. നഷ്ടപരിഹാരത്തുക ഇരു രാജ്യങ്ങളും കൂടിയാലോചിച്ചു തീരുമാനിക്കണം.
ഇറ്റാലിയൻ നാവികർക്കെതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിക്കാൻ ഇന്ത്യ അടിയന്തര നടപടിയെടുക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു.
2012 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. സെന്റ് ആന്റണി എന്ന മത്സ്യബന്ധന ബോട്ടിലെ മലയാളി ഉൾപ്പെ ടെ രണ്ടു മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇറ്റാലിയൻ നാവികരായ സാൽവത്തോറെ ജിറോണിനെയും മാസിമിലാനോ ലാത്തോറയെയും അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതിയെത്തന്നെ സുപ്രീംകോടതി ചുമതലപ്പെടുത്തിയെങ്കിലും അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ നിർദേശമനുസരിച്ചു നടപടികൾ നിർത്തിവയ്ക്കേണ്ടിവന്നു. ജാമ്യം ലഭിച്ച പ്രതികൾ രാജ്യം വിടുന്നതു വിലക്കിയെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി മാസിമിലാനോ ആദ്യവും സാൽവത്തോറെ ജിറോണ് പിന്നീടും ഇറ്റലിയിലേക്കു പോയി.
ഐക്യരാഷ്ട്രസഭാ ചട്ടം അനുസരിച്ച് കടൽനിയമങ്ങൾ തീർപ്പാക്കാനുള്ള അന്താരാഷ്ട്ര ട്രൈബ്യൂണലാണ് കേസിൽ ഇന്ത്യക്ക് അനുകൂലമായി വിധി പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചുവെന്നതും ഇന്ത്യക്കാരുടെ സമുദ്ര സഞ്ചാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തുവെന്നതും ഉൾപ്പെടെയുള്ള വാദങ്ങളാണ് ഇന്ത്യ ട്രൈബ്യൂണലിനു മുന്നിൽവച്ചത്. ഇതെല്ലാം ട്രൈബ്യൂണൽ ശരിയെന്ന് അംഗീകരിച്ചു. ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര രംഗത്തെ നിയമവിദഗ്ധനും അഭിഭാഷകനുമായ പെമ്മരാജു ശ്രീനിവാസ റാവു ഹാജരായി.
കടൽക്കൊല കേസിൽ അന്താരാഷ്ട്ര ട്രൈബ്യൂണൽ വിധി; ഇന്ത്യക്കു നഷ്ടപരിഹാരത്തിന് അർഹത
01:23 AM Jul 03, 2020 | Deepika.com