ന്യൂഡൽഹി: 33 പോർവിമാനങ്ങളും മിസൈലുകളും ഇന്ത്യൻ സേനയ്ക്കായി വാങ്ങുന്നു.
38,900 കോടി രൂപയുടെ ഇടപാടുകൾക്ക് ഇന്നലെ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ(ഡിഎസി) അംഗീകാരം നല്കി. ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
21 മിഗ്-29 പോർ വിമാനങ്ങൾ റഷ്യയിൽനിന്നു വാങ്ങും. 12 സുഖോയ് എസ്യു 30 എംകെഐ പോർവിമാനങ്ങൾ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസി(എച്ച്എഎൽ)ൽനിന്നും. റഷ്യ രൂപകല്പന ചെയ്ത സുഖോയ് വിമാനങ്ങൾ ലൈസൻസ് ഉപയോഗിച്ചാണ് എച്ച്എഎൽ നിർമിക്കുന്നത്. സേന ഉപയോഗിക്കുന്ന 59 മിഗ്-29 വിമാനങ്ങൾ നവീകരിക്കാനും തീരുമാനിച്ചു. മിഗ്-29ഉം സുഖോയിയും ആകാശത്തെ മേല്ക്കോയ്മ ഉറപ്പുവരുത്താനുള്ള വിവിധോദ്ദേശ്യ പോർവിമാനങ്ങളാണ്.
മിഗ് വിമാനങ്ങൾ വാങ്ങാനും നവീകരിക്കാനുമായി 7,418 കോടി രൂപ ചെലവുവരും. സുഖോയ് വിമാനങ്ങൾ വാങ്ങാൻ 10,730 കോടിയും.
ആകാശത്തുനിന്ന് ആകാശത്തേക്കു പ്രയോഗിക്കാവുന്ന അസ്ത്ര മിസൈൽ 248 എണ്ണം വാങ്ങും. വിമാനങ്ങളിൽ ഉപയോഗിക്കാൻ പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആർഡിഒ) വികസിപ്പിച്ച ഈ മിസൈൽ ഏതു കാലാവസ്ഥയിലും രാത്രി- പകൽ വ്യത്യാസമില്ലാതെ പ്രയോഗിക്കാം.
പിനാക മൾട്ടിപ്പിൾ റോക്കറ്റ് വിക്ഷേപണ സംവിധാനം, വിമാനത്തിൽനിന്നും കപ്പലിൽനിന്നും കരയിലേക്കു തൊടുക്കാവുന്ന ആയിരം 1000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകൾ എന്നിവയും വാങ്ങുന്നതിൽ ഉൾപ്പെടുന്നു.
ഇന്ത്യയിൽത്തന്നെ നിർമിച്ച ആയുധങ്ങൾ വാങ്ങുന്നതിനാണ് മുൻഗണന. എൺപതു ശതമാനം തുകയും ഇതിനാണു നീക്കിവച്ചിരിക്കുന്നത്.
ഡിഎസി യോഗത്തിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷത വഹിച്ചു. നിലവിലെ സാഹചര്യത്തിൽ അതിർത്തി സംരക്ഷിക്കാൻ സേനയെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ സേനയ്ക്കു കരുത്തു കൂട്ടാൻ യുദ്ധവിമാനങ്ങളും മിസൈലുകളും
01:23 AM Jul 03, 2020 | Deepika.com