ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കാ ജനകമാണെങ്കിലും രോഗമുക്തരാകുന്നവരുടെ നിരക്ക് ഉയരുന്നത് പ്രതീക്ഷ നൽകുന്നുവെന്നു കേന്ദ്ര സർക്കാർ. ജൂലൈ ഒന്നു വരെയുള്ള കണക്കനുസരിച്ചു രാജ്യത്ത് കോവിഡ് രോഗം ഭേദമായവരുടെ നിരക്ക് 60 ശതമാനത്തോളമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗം ബാധിച്ച 500ൽ അധികം ആളുകൾ മരിച്ചത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ 5,85,493 പേർക്കാണു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,47,978 പേരുടെ രോഗം ഭേദമായെന്നും ഇതു മാർച്ച് മാസത്തിലേത് അപേക്ഷിച്ച് ഉയർന്ന നിരക്കാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ലോക്ക്ഡൗണ് പ്രഖ്യാപിക്കുന്നതിനു മുന്പ് മാർച്ചിൽ രോഗ മുക്തി ഏഴ് ശതമാനമായിരുന്നു. മേയ് ആദ്യം ഇത് 26 ശതമാനമായി. മേയ് 18ഓടെ 38 ശതമാനമായി. ജൂലൈ ഒന്നിനു 60 ശതമാനത്തോളം എത്തിയെന്നും സർക്കാർ വിശദമാക്കുന്നു.
അതേസമയം, മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഭിച്ച കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ 4878ഉം തമിഴ്നാട്ടിൽ 3943ഉം ഡൽഹിയിൽ 2199 ഉം കർണാടകയിൽ 947ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ മരണ നിരക്കുകളും ആശങ്ക ഉയർത്തുന്നതാണ്. മഹാരാഷ്ട്രയിൽ 245 പേരും ഡൽഹിയിൽ 62ഉം തമിഴ്നാട്ടിൽ 60 പേരും ഉത്തർപ്രദേശിൽ 25 പേരും കർണാടകയിൽ 20 പേരും അടക്കം രാജ്യത്ത് 507 പേർ കോവിഡ് രോഗം ബാധിച്ച് മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
കോവിഡ്-19: രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതു പ്രതീക്ഷ: കേന്ദ്രം
12:26 AM Jul 02, 2020 | Deepika.com