ശ്രീനഗർ: കാഷ്മീരിൽ മോസ്കിൽ ഒളിച്ചിരുന്ന് ഭീകരർ നടത്തിയ ആക്രമണത്തിൽ സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. സിആർപിഎഫ് ജവാൻ ദീപ് ചന്ദ് വർമയാണു വീരമൃത്യു വരിച്ചത്. ഭീകരരുടെ ആക്രമണത്തിൽ അറുപതുകാരനായ നാട്ടുകാരൻ കൊല്ലപ്പെട്ടു.
ഇദ്ദേഹത്തിന്റെ മൂന്നുവയസുള്ള കൊച്ചുമകൻ വെടിയുണ്ടകളിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നു സിആർപിഎഫ് ജവാന്മാർക്കു പരിക്കേറ്റു. സോപോർ പട്ടണത്തിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു ആക്രമണം. പട്രോളിംഗ് നടത്തുകയായിരുന്ന സിആർപിഎഫ് സംഘത്തിനു നേർക്കായിരുന്നു മോസ്കിൽനിന്ന് ആക്രമണമുണ്ടായത്. മോസ്കിൽ എത്ര ഭീകരരുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ല.
ഏറ്റുമുട്ടൽസ്ഥലത്ത് അപ്രതീക്ഷിതമായി എത്തിച്ചേർന്ന ബഷീർഖാൻ(60) ഭീകരരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ഇദ്ദേഹത്തിനൊപ്പം മൂന്നു വയസുള്ള കൊച്ചുമകനുമുണ്ടായിരുന്നു. ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബഷീർ ഖാനും കാർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ വെടിയേറ്റു വീണു. മുത്തച്ഛന്റെ മൃതദേഹത്തിനരികെയിരുന്ന് കരയുകയായിരുന്ന മൂന്നുവയസുകാരനെ സിആർപിഎഫുകാർ രക്ഷപ്പെടുത്തി. ഈ സമയം അവിടെ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടൽ തുടരുകയായിരുന്നു. മുത്തച്ഛന്റെ മൃതദേഹത്തിനരികെ ഇരുന്ന് കരയുന്ന കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇന്നലെ രാവിലെ ആറിനായിരുന്നു ശ്രീനഗർ സ്വദേശിയായ ബഷീർ ഖാനും കൊച്ചുമകനും സോപോറിലേക്കു തിരിച്ചത്.
അതേസമയം, തന്റെ പിതാവിനെ സുരക്ഷാസേന കാറിൽനിന്നു വലിച്ചിറക്കി വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് ബഷീർ ഖാന്റെ ആരോപണം. എന്നാൽ ഇക്കാര്യം നിഷേധിച്ച് സിആർപിഎഫ് എഡിജിപി സുൾഫിക്കർ ഹസൻ രംഗത്തെത്തി.
ജമ്മുകാഷ്മീരിൽ സിആർപിഎഫ് ജവാനു വീരമൃത്യു
12:26 AM Jul 02, 2020 | Deepika.com