ന്യൂഡൽഹി: ഇന്ധന വിലവർധന സാധാരണക്കാരനെ ബാധിച്ചിട്ടില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നതു സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ, ആഗോള സന്പദ് വ്യവസ്ഥ വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇത് ലോകമെന്പാടുമുള്ള ഇന്ധന ആവശ്യകതയെയും വിതരണത്തെയും ബാധിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് പെട്രോൾ, ഡീസൽ എന്നിവയുടെ ആവശ്യകതയ്ക്ക് 70 ശതമാനം കുറവുണ്ടായി. സാന്പത്തിക മേഖല വീണ്ടും സജീവമായതോടെ ആവശ്യകത സാധാരണ പോലെയായി. ഒരു കുടുംബത്തിലെ പ്രശ്നം വരുന്പോൾ ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ വ്യക്തി ശ്രദ്ധയോടെ സാന്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. ഇന്ധനവില വർധന അതുപോലെ കാണണമെന്നും ധർമേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടു.
നികുതിയിലൂടെ സ്വരൂപിക്കുന്ന അധികം പണം ആരോഗ്യം, തൊഴിൽ, രാജ്യത്തെ ജനങ്ങളുടെ സാന്പത്തിക സുരക്ഷ എന്നിവയ്ക്കായി ചെലവഴിക്കുകയാണ്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്കു കീഴിൽ പാവപ്പെട്ടവർക്കും കർഷകർക്കുമായി വിവിധ പദ്ധതികളിലൂടെ 1,70,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പണം ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു.മൂന്നു മാസത്തേക്കു സൗജന്യ പാചക വാതക സിലിണ്ടറുകൾ നൽകി. സോണിയ ഗാന്ധിക്കും കോണ്‍ഗ്രസിനും പാവപ്പെട്ടവരുടെ ക്ഷേമം മനസിലാകില്ലെന്നും പെട്രോളിയം മന്ത്രി പറഞ്ഞു.
ഇന്ധന വിലവർധന സാധാരണക്കാരനെ ബാധിച്ചിട്ടില്ലെന്നു കേന്ദ്രം
12:43 AM Jul 01, 2020 | Deepika.com